കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് കോട്ടയം സ്വദേശിയായ പ്രവാസി മെഹബൂബ് അബ്ദുള്ളയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ആവശ്യമെങ്കിൽ ഇയാളുടെ ശബ്ദ സാമ്പിളുകളും ശേഖരിക്കും. ഇതിനായി കോടതിയിൽ അപേക്ഷ നൽകുന്നത് പരിഗണനയിലാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ഓഡിയോ റെക്കോർഡിങ്ങുകളിൽ ഉള്ള എല്ലാവരുടെയും ശബ്ദ സാമ്പിളുകളും പരിശോധിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. നടൻ ദിലീപ്, കാവ്യ മാധവൻ, ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ ശബ്ദ സാമ്പിളുകൾ ശേഖരിക്കാനും കോടതിയെ സമീപിക്കും. ദിലീപിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ, ഐ പാഡ്, പെൻ ഡ്രൈവ്, ഹാർഡ് ഡിസ്‌ക് എന്നിവ ഫൊറൻസിക് പരിശോധനയ്‌ക്ക് അയക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായി അന്വേഷണ സംഘം അറിയിച്ചു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി നാളെ വിധി പറയും. കേസിൽ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ തള്ളിയതിനെ തുടർന്നാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും.
















Comments