കൊൽക്കത്ത: റിപ്പബ്ലിക് ദിനത്തിൽ അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങളുടെ കൂട്ടത്തിൽ നിന്നും പശ്ചിമ ബംഗാളിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മമതാ ബാനർജി. സംസ്ഥാനത്തെ അവഗണിച്ചെന്ന് കാണിച്ച് മമത പ്രധാനമന്ത്രിക്ക് കത്തെഴുതിയാണ് തന്റെ പ്രതിഷേധം അറിയിച്ചത്.
പശ്ചിമ ബംഗാൾ നൽകിയ നിശ്ചല ദൃശ്യത്തിന്റെ മാതൃക തള്ളിയതിനെ ഏറെ ഉത്കണ്ഠയോടെയാണ് നോക്കികാണുന്നതെന്നും സംസ്ഥാനത്തെ അപമാനി ക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തതെന്നുമാണ് മമതയുടെ വാദം. സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തെ പ്രതിനിധീകരിക്കുന്ന നിശ്ചല ദൃശ്യമാണ് ബംഗാൾ ഒരുക്കിയത്. അതിന്റെ ഭാഗമായി ബംഗാളിലെ എല്ലാ സ്വാതന്ത്ര സമരസേനാനികളും ജനങ്ങളുടെ മനസ്സിലേക്ക് എത്തിക്കുന്ന ചിത്രസംയോജനവും നടത്തിയിരുന്നെന്നുമാണ് മമത പറയുന്നത്.
കേന്ദ്രസർക്കാർ നിശ്ചയിച്ചിരുന്ന എന്ത് മാനദണ്ഡമാണ് ലംഘിച്ചിരിക്കുന്നതെന്ന് മമത കത്തിൽ പറയുന്നില്ല. കേന്ദ്രസർക്കാറിന്റെ വിശദീകരണവും പുറത്തുവന്നിട്ടില്ല. അതാത് സംസ്ഥാനങ്ങളുടെ തനത് സാംസ്‌കാരിക തനിമയും ദേശീയോദ്ഗ്രഥനവുമാണ് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി അണിയിച്ചൊരുക്കാറുള്ളത്. ഒരു തവണ അവതിരിപ്പിച്ചവ ആവർത്തിക്കാതിരിക്കാനും സംസ്ഥാന സർക്കാറുകൾ ശ്രദ്ധിക്കണമെന്നും കേന്ദ്ര സാംസ്കാരിക വകുപ്പ് നിർദ്ദേശത്തിലുണ്ട്.
















Comments