തിരുവനന്തപുരം : ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ എറണാകുളത്തെ റീനൈ മെഡിസിറ്റി ആശുപത്രിക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവ്. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ശസ്ത്രക്രിയ പരാജയപ്പെട്ടതിനാലാണ് അനന്യ ആത്മഹത്യ ചെയ്തത്. ഇതിൽ അന്വേഷണം നടത്തി വസ്തുതാ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർക്ക് നിർദ്ദേശം നൽകി. പരാതി ലഭിച്ച് ആറ് മാസത്തിന് ശേഷമാണ് കേസിൽ നടപടി സ്വീകരിക്കുന്നത്.
കഴിഞ്ഞ ജൂലൈയിലാണ് അനന്യ ആത്മഹത്യ ചെയ്തത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് മണിക്കൂറുകൾക്കുള്ളിലാണ് അനന്യ തൂങ്ങിമരിച്ചത്. ഇടപ്പള്ളിയിലെ ഫ്ലാറ്റിലാണ് ഇവരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ അനന്യയുടെ സ്വകാര്യ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവുണ്ടായിരുന്നുവെന്ന് കണ്ടെത്തി. ഒരു വർഷം മുമ്പ് ചെയ്ത ലിംഗമാറ്റ ശസ്ത്രക്രിയയുടെ മുറിവുകളാണ് ഉണങ്ങാത്ത നിലയിൽ കണ്ടെത്തിയത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ വീഴ്ച്ചയെ തുടർന്നാണ് അനന്യ ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തുക്കളും പരാതിപ്പെട്ടത്. അനന്യയുടെ മരണത്തിന് പിന്നാലെ പങ്കാളി ജിജു ഗിരിജാ രാജും ആത്മഹത്യ ചെയ്തിരുന്നു.
ഇതോടെയാണ് സമൂഹത്തിൽ ട്രാൻസ്ജെൻഡർ വിഭാഗം നേരിടുന്ന പ്രധാന വെല്ലുവിളികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ അനന്യ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് നേരിട്ടിരുന്നത്. ഏറെ നേരെ എഴുന്നേറ്റ് നിൽക്കാൻ പോലും അനന്യയ്ക്ക് സാധിച്ചിരുന്നില്ല. ചികിത്സാ പിഴവ് ഉണ്ടായെന്ന പരാതിക്ക് പിന്നാലെ അനന്യയ്ക്ക് ഹോസ്പിറ്റലിൽ നിന്ന് മർദ്ദനമേറ്റിരുന്നതായും പിതാവ് അലക്സാണ്ടർ വെളിപ്പെടുത്തിയിരുന്നു.
















Comments