തിരുവനന്തപുരം : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അടുത്തിടെയാണ് സർവ്വീസ് പ്രവേശിച്ചത്. ഇതിന് പിന്നാലെ ജയിലെ അനുഭവം പങ്കുവെച്ച് കൊണ്ട് ശിവശങ്കർ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. 59 വയസ് തികഞ്ഞ ഇന്നലെയാണ് യഥാർത്ഥ സ്‌നേഹിതരേ തിരിച്ചറിഞ്ഞെന്ന് പറഞ്ഞ് ശിവശങ്കർ പോസ്റ്റ് പങ്കുവെച്ചത്.
ഇത്തവണയും പിറന്നാളിന് ആഘോഷങ്ങൾ ഒന്നുമില്ല. കഴിഞ്ഞ വർഷം പിറന്നാൾ ജയിൽ മുറിയുടെ തണുത്ത തറയിലായിരുന്നു. അന്നവിടെ ആരും തന്റെ പിറന്നാൾ ഓർക്കാൻ ഉണ്ടായിരുന്നില്ല. ഈ പിറന്നാൾ ദിനത്തിൽ സന്ദേശങ്ങൾ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും തിരികെ കിട്ടിയിരിക്കുന്നു എന്നാണ് ശിവശങ്കർ പോസ്റ്റിൽ പറയുന്നത്.
സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിക്കാൻ കഴിഞ്ഞു. യഥാർത്ഥ സ്‌നേഹിതരെ മനസിലാക്കാൻ ഈ അനുഭവങ്ങൾ സഹായിച്ചു. മുൻപ് പിറന്നാൾ ആശംസിച്ചിരുന്നവരുടെ പത്തിലൊന്ന് ആളുകൾ മാത്രമാണ് ഇത്തവണ പിറന്നാൾ ആശംസിച്ചത് എന്നും ശിവശങ്കർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നുണ്ട്.
സ്വർണ്ണക്കടത്ത് കേസിൽ സസ്‌പെൻഷനിലായ എം ശിവശങ്കർ ഒന്നരവർഷത്തിന് ശേഷമാണ് സർവീസിൽ പ്രവേശിച്ചത്. സസ്‌പെൻഷൻ കാലാവധി തീർന്നതിനാൽ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്. നയതന്ത്രചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ വർഷം ജൂലൈ 16 നായിരുന്നു ശിവശങ്കറിനെ സസ്‌പെൻറ് ചെയ്തത്. പിന്നീട് കസ്റ്റംസും എൻഫോഴ്‌സമെൻറും വിജിലൻസും നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയാണെന്ന് തെളിഞ്ഞു.
സ്വർണ്ണക്കടത്ത് കേസിലും ലൈഫ് മിഷൻ അഴിമതിക്കേസിലുമാണ് ഇയാളെ പ്രതി ചേർത്തത്. ഇഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയും 98 ദിവസം ജയിലിൽ കഴിയുകയും ചെയ്തു.
















Comments