പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കേസ് വാദിക്കാൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി. ഇന്ന് കേസ് പരിഗണിച്ചപ്പോൾ, മധുവിനായി ആരും ഹാജരായിരുന്നില്ല. തുടർന്ന് മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതിയാണ് ചോദ്യമുന്നയിച്ചത്.
കേസിൽ നിന്ന് ഒഴിയാൻ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡിജിപിയ്‌ക്ക് നേരത്തെ കത്ത് നൽകിയിരുന്നു. സർക്കാർ നിയോഗിച്ച വി.ടി രഘുനാഥാണ് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചത്. ഇക്കാരണത്താലാണ് ഇന്ന് അദ്ദേഹം കോടതിയിൽ ഹാജരാകാതിരുന്നത്. കേസ് ഫെബ്രുവരി 26ലേയ്‌ക്ക് മാറ്റി.
2018 ഫെബ്രുവരി 22നാണ് കേരള മനസാക്ഷിയെ ഒന്നടംങ്കം ഞെട്ടിച്ച മധുവിന്റെ കൊലപാതകം നടന്നത്. മാനസിക അസ്വാസ്ഥ്യമുള്ള അട്ടപ്പാടിയിലെ വനവാസി യുവാവ് മധുവാണ് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായത്. മോഷണക്കുറ്റം ആരോപിച്ച് മധുവിനെ ആൾക്കൂട്ടം കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചിരിച്ചതോടെ കേരളത്തിൽ വൻ പ്രതിഷേധങ്ങളാണ് ഉയർന്നത്.
സംഭവത്തിൽ 16 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മെയ് 2018ൽ പോലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും നിലവിൽ കേസിന്റെ വിചാരണ മന്ദഗതിയിലാണ്. നേരത്തെയുള്ള പബ്ലിക് പ്രോസിക്യൂട്ടർ കേസിൽ നിന്നും ഒഴിഞ്ഞിരുന്നു. പിന്നീട് വനവാസി സംഘടനകളുടെ ആവശ്യപ്രകാരമാണ് എറണാകുളത്തുള്ള അഡ്വ. വിടി രഘുനാഥനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചത്. എന്നാൽ, അദ്ദേഹത്തിന് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും എറണാകുളത്ത് നിന്നും മണ്ണാർക്കാടെത്തി കേസ് വാദിക്കാൻ ചില പ്രയാസങ്ങളുണ്ടെന്നും കാണിച്ച് അഡ്വ. രഘുനാഥൻ സർക്കാരിന് കത്ത് നൽകിയിരുന്നു.
എന്നാൽ മധുവിന് വേണ്ടി അഡ്വ. രഘുനാഥൻ തന്നെ ഹാജരാകണമെന്ന നിലപാടാണ് ഡിജിപി സ്വീകരിച്ചത്. ഇന്ന് കേസ് പരിഗണിക്കവെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. ഈ സമയത്താണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി ചോദിച്ചത്.
















Comments