കണ്ണൂര്‍ : പ്രവാചകനെ നിന്ദിച്ചെന്ന് ആരോപിച്ച് ഇരിട്ടി മണിക്കടവ് സെന്റ് തോമസ് ചര്‍ച്ചില്‍ ഫാ. ആന്റണിയ്‌ക്കെതിരെ സുന്നീ യുവജന സംഘത്തിന്റെ ഭീഷണി . പള്ളി പെരുനാളിനോട് അനുബന്ധിച്ച് നടന്ന പ്രഭാഷണത്തിനിടെ വികാരി പ്രവാചകനെ ആക്ഷേപിച്ചുവെന്നാണ് ആരോപണം .
ഹലാലിനെ കുറിച്ച് പറയുന്നതിനിടെ ഹിറാ ദിവ്യ സന്ദേശങ്ങള്‍ക്ക് ശേഷം പ്രവാചകന് ബുദ്ധിമാന്ദ്യം സംഭവിച്ചെന്നായിരുന്നു ഫാദര്‍ ആന്റണിയുടെ പരാമര്‍ശം. അതിനു മുൻപ് മുഹമ്മദ് നല്ല മനുഷ്യനായിരുന്നു . ഈ ദർശനങ്ങൾ ഉണ്ടായപ്പോഴാണ് അദ്ദേഹത്തിന്റെ ബുദ്ധി തിരിഞ്ഞുപോയത് . ഹലാല്‍ ഭക്ഷണമെന്നത് മുസ്ലീങ്ങള്‍ തുപ്പിയതാണെന്നും മലബാറിലും ഇടുക്കിയിലും മറ്റും ജ്യൂസ് കടകൾ നടത്തി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ച് മതം മാറ്റുന്നെന്നും ഫാദര്‍ പറഞ്ഞിരുന്നു.
ഇത്തരം പരാമർശം അങ്ങേയറ്റം അപലപനീയവും നിന്ദ്യവുമാണെന്നും ഫാദര്‍ തീ കൊള്ളികൊണ്ട് തല ചൊറിയുകയാണെന്നും സുന്നീ യുവജന സംഘം കണ്ണൂര്‍ ജില്ലാ കമ്മിറ്റി പറഞ്ഞു . ഹലാല്‍ ഭക്ഷണമെന്നത് തുപ്പിയതാണെന്ന് അച്ഛനെപ്പോലെ ഉന്നത വിദ്യാഭ്യാസമുള്ളവര്‍ പ്രസ്താവിക്കുന്നത് ഖേദകരമാണ്.
മനുഷ്യ സ്നേഹവും മതമൈത്രിക്കും നില കൊള്ളേണ്ട പുരോഹിതര്‍ പ്രവാചക നിന്ദ പ്രചരിപ്പിക്കുന്നത് ആപത്കരമാണ്. ജ്യൂസ് കട നടത്തി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ച് വല വീശീപ്പിടിച്ച് മതം മാറ്റല്‍ പ്രക്രിയ നടത്തുന്നുവെന്ന പ്രസ്താവന പിന്‍വലിച്ച് ഫാദർ ആന്റണി മാപ്പ് പറയണമെന്നും എസ് വൈ എസ് ആവശ്യപ്പെട്ടു.
















Comments