മലപ്പുറം: സ്റ്റുഡന്റ് പോലീസ് കേഡറ്റിൽ മതപരമായ വേഷം വേണ്ടെന്ന തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. മതപരമായ വസ്ത്രം അനുവദിക്കപ്പെട്ട ഒരുപാട് സേനകൾ ഇന്ത്യയിലുണ്ട് എന്നിരിക്കെ എസ്.പി.സി കേഡറ്റിന് തലയും കൈയ്യും മറച്ചുള്ള യൂണിഫോം അനുവദിക്കില്ല എന്ന സർക്കാർ തീരുമാനം മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് ഫാത്തിമ തഹ്ലിയ ആരോപിക്കുന്നു. മതപരമായ വസ്ത്രം ധരിക്കമെന്ന് ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്ന എസ്.പി.സിയിൽ പ്രവർത്തിക്കാൻ പറ്റാതെ വരുന്നത് ജനാധിപത്യ രാജ്യത്ത് ഭൂഷണമല്ലെന്നും ഇവർ പറയുന്നു.
എസ്പിസിയിൽ ഹിജാബും ഫുൾസ്ലീവും അനുവദിക്കില്ലെന്ന തീരുമാനം ഇന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. മതപരമായ വസ്ത്രങ്ങൾ സേനയുടെ മതേതര നിലപാടിന് തിരിച്ചടിയാകുമെന്ന് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിനിയായ വിദ്യാർത്ഥിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. ആഭ്യന്തര വകുപ്പ് അഡീഷണൾ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം,
മതപരമായ വസ്ത്രം അനുവദിക്കപ്പെട്ട ഒരുപാട് സേനകൾ ഇന്ത്യയിലുണ്ട് എന്നിരിക്കെ എസ്.പി.സി കേഡറ്റിന് തലയും കൈയ്യും മറച്ചുള്ള യൂണിഫോം അനുവദിക്കില്ല എന്ന സർക്കാർ തീരുമാനം മൗലിക അവകാശങ്ങളുടെ ലംഘനമാണ്. മതപരമായ വസ്ത്രം സേനയുടെ മതേതര സ്വഭാവം നശിപ്പിക്കുമെന്ന സർക്കാർ വാദം ബാലിശമാണ്. ഇന്ത്യൻ ആർമിയിൽ മതപരമായ വസ്ത്രം ധരിക്കുന്ന ധാരാളം സിഖ് സൈനികരുണ്ട്. സിഖ് റെജിമെന്റ് എന്ന പേരിൽ ഒരു റെജിമെന്റ് തന്നെയുണ്ട് ഇന്ത്യൻ ആർമിയിൽ. മതപരമായ വസ്ത്രം ധരിക്കമെന്ന് ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്ന എസ്.പി.സിയിൽ പ്രവർത്തിക്കാൻ പറ്റാതെ വരുന്നത് ജനാധിപത്യ രാജ്യത്ത് ഭൂഷണമല്ല.
















Comments