കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി സ്വർണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ്. ശിവശങ്കറിന്റെ ആത്മകഥയിലൂടെ സ്വപ്നയെ സംബന്ധിച്ചുള്ള പരാമർശങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് ശിവശങ്കറിന്റെ ആരോപണങ്ങൾ നിഷേധിച്ച് സ്വപ്‌ന സുരേഷ് രംഗത്തെത്തിയത്. ഐടി വകുപ്പിൽ ജോലി വാങ്ങി തന്നത് ശിവശങ്കരനാണെന്ന് സ്വപ്‌ന വെളിപ്പെടുത്തി. കോൺസുലേറ്റിലെ ജോലി രാജിവെച്ചത് അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമായിരുന്നു.
തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ശിവശങ്കറിന് അറിയാമെന്ന് സ്വപ്‌ന പറഞ്ഞു. ഐഫോൺ സംബന്ധിച്ച് ശിവശങ്കർ പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണ്. യൂണിടാക്കിന്റെ നിർദ്ദേശം അനുസരിച്ചാണ് ഫോൺ നൽകിയത്. യൂണിടാക്കിന്റെ എല്ലാ ക്രമക്കേടുകളും ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വപ്‌ന കൂട്ടിച്ചേർത്തു. വലിയ കമ്മീഷനുള്ള വഴി ഒരുക്കികൊടുത്തത് ശിവശങ്കരനായിരുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.
ഐഫോൺ കൊടുത്ത് ചതിക്കേണ്ട ആവശ്യം തനിക്കില്ല. ഇതിന് മുൻപും വിലപിടിപ്പുള്ള പല സമ്മാനങ്ങളും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. ഉന്നത പദവിയിലിരിക്കുന്ന ഒരു ഉദ്യോഗസ്ഥന് ഐഫോൺ നൽകി ചതിക്കുന്നത് എങ്ങനെയാണെന്ന് സ്വപ്‌ന ചോദിച്ചു. അദ്ദേഹം അത് വെളിപ്പെടുത്തണമെന്ന് സ്വപ്‌ന ആവശ്യപ്പെട്ടു.
താൻ മുൻപ് നൽകിയ സമ്മാനങ്ങളെക്കുറിച്ച് ശിവശങ്കരൻ വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് സ്വപ്ന ചോദിച്ചു. ഒരുമിച്ച് ചെലവഴിച്ച സമയങ്ങളെ പറ്റിയും യാത്രകളെ പറ്റിയും ചിന്തകളെപറ്റിയും ചർച്ചകളെപറ്റിയും ഒന്നും വെളിപ്പെടുത്താതെ കുറച്ച് കാര്യങ്ങൾ മാത്രം പുസ്തകത്തിലൂടെ വെളിപ്പെടുത്തിയതിന്റെ കാരണം വ്യക്തമല്ലെന്ന് സ്വപ്‌ന പറഞ്ഞു. ജയിലിൽ കിടന്നതിനേക്കാൾ വേദന ശിവശങ്കർ തന്നെ തള്ളിപറഞ്ഞപ്പോഴാണെന്ന് അവർ കൂട്ടിച്ചേർത്തു.
ശിവശങ്കറിന്റെ ആത്മകഥ തന്റെ പക്കലുണ്ടെന്നും അത് വായിച്ചതിന് ശേഷം കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് സ്വപ്‌ന പറഞ്ഞു. തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ അദ്ദേഹം പുസ്തകം എഴുതിയെങ്കിൽ മോശമാണ്. താൻ ഒരു പുസ്തകം എഴുതിയാൽ പലരും ഇവിടെ ഒളിവിൽ പോകേണ്ടി വരുമെന്ന് സ്വപ്‌ന പറഞ്ഞു. എല്ലാം ശിവശങ്കറിന് അറിയാമായിരുന്നു. അദ്ദേഹത്തെ ചതിച്ചുവെന്ന് പറഞ്ഞതിനാലാണ് സത്യം പുറത്ത് കൊണ്ട് വരാൻ മുന്നിട്ടിറങ്ങിയതെന്ന് സ്വപ്‌ന കൂട്ടിച്ചേർത്തു.വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും സത്യം പുറത്ത് വരുമെന്നും ആര് ആരെയാണ് ചതിച്ചതെന്ന് അപ്പോൾ ലോകത്തിന് മനസിലാവുമെന്നും സ്വപ്‌ന പറഞ്ഞു.
















Comments