കണ്ണൂർ: വിമാനത്താവളങ്ങളിലെ കൊറോണ പരിശോധനഫലങ്ങളെ പറ്റി വ്യാപക പരാതിയുമായി യാത്രക്കാർ. വിമാനത്താവളങ്ങളിൽ നടത്തുന്ന കൊറോണ പരിശോധനകളിൽ കൃത്രിമം കാണിക്കുന്നുവെന്ന് യാത്രക്കാർ ആരോപിച്ചു. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യം വെച്ച് പരിശോധന ഫലങ്ങളിൽ കരിപ്പൂർ വിമാനത്താവളത്തിലെ സ്വകാര്യ ലാബ് അധികൃതർ കൃത്രിമത്വം കാണിക്കുന്നുവെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടി.
നിലവിൽ 48 മണിക്കൂറിനകമെടുത്ത ആർപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടങ്കിലേ വിദേശത്തേയ്‌ക്ക് യാത്ര ചെയ്യാനാകൂ. ഇത്തരത്തിൽ പരിശോധന നടത്താൻ കരിപ്പൂർ വിമാനത്താവളത്തിൽ സജ്ജീകരിച്ച സ്വകാര്യ ലാബിനെതിരെയാണ് യാത്രക്കാരുടെ പരാതി.
കഴിഞ്ഞ ദിവസം ഒരു യാത്രക്കാരൻ പുറത്ത് നിന്ന് എടുത്ത നെഗറ്റീവ് ഫലവുമായി വിമാനത്താവളത്തിലെത്തി. തുടർന്ന് വിമാനത്താവളത്തിനകത്ത് നിന്നെടുത്ത പരിശോധനയിൽ പോസിറ്റീവായതിനെ തുടർന്ന് വിദേശയാത്ര മുടങ്ങുകയും സംശയം തോന്നി വീണ്ടും പുറത്ത് നിന്ന് പരിശോധന നടത്തിയപ്പോൾ നെഗറ്റീവ് ഫലം കാണിച്ചതും വലിയ വാർത്തയായിരുന്നു. സമാന രീതിയിൽ നിരവധി പേരുടെ യാത്രയാണ് മുടങ്ങിയത്. ഇത് സംബന്ധിച്ച് പരാതി യാത്രക്കാർ ആരോഗ്യമന്ത്രിയ്‌ക്ക് നൽകിയിരുന്നു.
ജില്ലാ ഭരണകൂടം ടെണ്ടർ വഴി നിയമിച്ച സ്വകാര്യ ലാബുകളാണ് വിമാനത്താവളങ്ങളിൽ പരിശോധന നടത്തുന്നത്. പരാതി വ്യാപകമായതോടെയാണ്, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങിയത്. മലപ്പുറം അഡീഷണൽ ഡിഎംഒ , കരിപ്പൂർ വിമാനത്താവളത്തിലെത്തിലെ ക്രമക്കേടുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകും. അതേസമയം പരിശോധനയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ലാബ് അധികൃതരുടെ വാദം.
















Comments