ലക്‌നൗ: ബിജെപി ഭരണത്തിന് കീഴിൽ ഉത്തർപ്രദേശ് പുരോഗതിയുടെ പുതിയ ചക്രവാളത്തിലേക്ക് നീങ്ങുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നല്ല റോഡുകൾ നിർമ്മിച്ച് സർക്കാർ സംസ്ഥാനത്തിന് മറ്റൊരു മുഖം നൽകി. ഇതിലൂടെ സംസ്ഥാനത്തിലുടനീളം സംരഭകത്വവും പുരോഗതിയും ഉന്നതിയിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഹമീർപുരിയിലെ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹമീർപുരിൽ റാത്ത് മുതൽ ചികാസി വരെയും റാത്ത് മുതൽ പൻവാരി വരെയും റോഡിന് വീതി കൂട്ടിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നല്ലറോഡുകൾ സംസ്ഥാനത്തിന് സമൃദ്ധിയുടെ കവാടം തുറക്കാൻ സഹായിക്കുന്നു. ഇരട്ട എഞ്ചിനുള്ള ബിജെപി സർക്കാർ ഗ്രാമങ്ങളെയും പ്രധാന റോഡുകളെയും തമ്മിൽ ബന്ധിപ്പിച്ച് വീടുകൾ തോറും വികസനം സാധ്യമാക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. റോഡുകൾ വീതി കൂട്ടുന്നത് ജനങ്ങൾക്ക് എളുപ്പമുള്ള ഗതാഗതത്തിന് സഹായിക്കുകയും ഇത് വലിയ വികസനത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മികച്ച ഭരണത്തിനായും പൊതുക്ഷേമത്തിനായും ഭാരതീയ ജനതാ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും സംസ്ഥാനത്തിന്റെ ബഹുമുഖ വികസനം ബിജെപിയുടെ നയമാണെന്നും യോഗി പറഞ്ഞു. 184.49 കോടി രൂപ ചെലവിൽ ഹമീർപൂരിൽ നിർമ്മിച്ച യമുന നദീപാലം,ബെത്വ നദീപാലം, രോഹൈൻ പാലം തുടങ്ങിയവ സർക്കാറിന്റെ പ്രതിബദ്ധതയുടെ സാക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വികസന യാത്ര തടസ്സമില്ലാതെ തുടരുമെന്ന് അദ്ദേഹം ജനങ്ങൾക്ക് വാക്ക് നൽകി.
യുവജനങ്ങൾ വിദ്യാഭ്യാസവും ശാക്തീകരണവും നേടിയാൽ മാത്രമേ സംസ്ഥാനം അഭിവൃദ്ധിയുടെ പാതയിലേക്ക് നീങ്ങുകയുള്ളൂവെന്ന് യോഗി പറഞ്ഞു. ബിജെപി സർക്കാർ ഈ ദിശയിൽ എപ്പോഴും പരിശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹമീർപൂരിലെ സർക്കാർ കോളേജും പോളിടെക്‌നിക്കും ഈ പരിശ്രമത്തിന്റെ ഫലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപി സർക്കാർ അധ:സ്ഥിതരുടേയും ദരിദ്രരുടേയും ഉന്നമനത്തിന് വഴിയൊരുക്കുകയാണ്. ദുർബലരെ ശാക്തീകരിക്കുക എന്നതാണ് ഞങ്ങളുടെ പ്രതിജ്ഞ എന്ന് അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിൽ ഏഴ് ഘട്ടങ്ങളിലായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.ഫ്രെബ്രുവരി 10 ന് ആരംഭിച്ച തിരഞ്ഞെടുപ്പിന്റെ 2 ഘട്ടങ്ങൾ ഇതിനോടകം തന്നെ കഴിഞ്ഞു. മൂന്നാം ഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 20 ന് നടക്കും.
Comments