ന്യൂഡൽഹി: ഓൺലൈൻ വായ്പാ തട്ടിപ്പിന്റെ പിടിയിലായി ബോളിവുഡ് നടി സണ്ണി ലിയോൺ. ഫിൻടെക് പ്ലാറ്റ്‌ഫോമായ ധനി സ്‌റ്റോക്‌സ് ലിമിറ്റഡിൽ നിന്നും തന്റെ വ്യക്തിവിവരങ്ങളും പാൻ കാർഡ് നമ്പറും ഉപയോഗിച്ച് ആരോ വായ്പ എടുത്തെന്നാണ് താരം പരാതി നൽകിയിരിക്കുന്നത്. സംഭവം തന്റെ സിബിൽ സ്‌കോറിനെ ബാധിച്ചതായി സണ്ണി ലിയോൺ ട്വിറ്ററിലൂടെ അറിയിച്ചു.
താരത്തിന്റെ വിവരങ്ങൾ ഉപയോഗിച്ച് 2,000 രൂപയാണ് തട്ടിപ്പ് വീരൻ വായ്പ എടുത്തത്. സണ്ണി ലിയോണിന് ഇത് വലിയ സാമ്പത്തിക ബാധ്യതയല്ലെങ്കിലും തിരിച്ചടവ് മുടങ്ങിയത് സിബിൽ സ്‌കോറിനെ ബാധിച്ചുവെന്നാണ് നടിയുടെ പരാതി.
സണ്ണി ലിയോണിന്റെ ട്വീറ്റ് ട്വിറ്ററിൽ വളരെ അധികം ശ്രദ്ധിക്കപ്പെട്ടു. ഇതോടെ ധനി സ്‌റ്റോക്‌സ് എന്ന കമ്പനിയും സിബിൽ അതോറിറ്റിയും പരിഹാരവുമായി എത്തി. താരത്തിന്റെ രേഖകളിൽ നിന്ന് ഈ വ്യാജ ഇടപാടിന്റെ എൻട്രികൾ കൈയ്യോടെ നീക്കം ചെയ്ത് തിരുത്തുകയും, സണ്ണി ലിയോണിന് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു. തന്നെ പോലെ ഈ പ്രശ്‌നം നേരിടുന്ന മറ്റുള്ളവർക്കും ഇത്തരത്തിൽ സഹായം എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി താരം ട്വിറ്ററിലൂടെ അറിയിച്ചു.
ധനി സ്റ്റോക്‌സ് ലിമിറ്റഡ് ഇതിന് മുൻപ് ഇന്ത്യാ ബുൾസ് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഈ കമ്പനിയെയും ഇന്ത്യാബുൾസ് ഹോം ലോണിനെയും ടാഗ് ചെയ്താണ് സണ്ണി ലിയോൺ ട്വീറ്റ് ചെയ്തത്. ധനി സ്‌റ്റോക്‌സിന്റെ ഉടമസ്ഥരാണ് ഇന്ത്യാബുൾസ് ഗ്രൂപ്പ്. അഞ്ച് ലക്ഷം വരെയുള്ള വിവിധ വായ്പകളാണ് ധനി സ്റ്റോക്‌സ് വഴി ലഭിക്കുന്നത്.
Comments