ലക്‌നൗ: റായ്ബറേലിക്ക് വികസനം കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്യുന്ന ഗാന്ധി കുടുംബം ഇതുവരെ ജില്ലയ്‌ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് ബിജെപി നേതാവ് അതിഥി സിംഗ്. ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം കോൺഗ്രസ് നേതൃത്വം വാചകമടിക്കാൻ മാത്രമാണ് വരുന്നതെന്ന് റായ്ബറേലി എംഎൽഎ അതിഥി സിംഗ് ആരോപിച്ചു. റായ്ബറേലി നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ് അതിഥി സിംഗ്.
അതേസമയം കൊറോണ വ്യാപന ഘട്ടത്തിൽ രോഗികൾക്ക് ആശുപത്രി കിടക്കകൾ ഉറപ്പാക്കുകയും റായ്ബറേലിയിൽ ഒ.പി.ഡി സ്ഥാപിക്കാൻ അധികാരികൾക്ക് നിർദ്ദേശം നൽകുകയും ചെയ്ത കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ അതിഥി സിംഗ് പ്രശംസിച്ചു. റായ്ബറേലിയെ സഹായിക്കുമെന്ന വാഗ്ദാനവുമായി വരുന്ന പ്രിയങ്ക ഗാന്ധി വാദ്ര പ്രതിസന്ധി സമയത്ത് ഒരിക്കൽ പോലും റായ്ബറേലി സന്ദർശിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
‘സഹോദരി-സഹോദര ജോഡികൾ’ എല്ലാ തിരഞ്ഞെടുപ്പുകളിലും പഴയ പ്രസ്താവനകളും വാഗ്ദാനങ്ങളും തന്നെയാണ് നടത്തുന്നത്. കോൺഗ്രസിന് ഒന്നും ചെയ്യാനില്ല, അതിനാലാണ് റായ്ബറേലിയിൽ നടക്കുന്ന ഏത് പ്രവർത്തനങ്ങളുടെയും അംഗീകാരം അവർ ഏറ്റെടുക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ 60 വർഷത്തിനിടെ മുതിർന്ന കോൺഗ്രസ് നേതാക്കൾ എത്ര തവണ റായ്ബറേലി സന്ദർശിച്ചുവെന്നും അതിഥി സിംഗ് ചോദിച്ചു.
വാഗ്ദാനങ്ങൾ നൽകുന്നതിൽ മാത്രം കാര്യമില്ല. റായ്ബറേലിയിലെ ജനങ്ങൾക്ക് എല്ലാമറിയാമെന്നും അതിഥി സിംഗ് വ്യക്തമാക്കി. യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി ജില്ലയിലെ ഭൂരിഭാഗം നിയമസഭാ സീറ്റുകളും ബിജെപി നേടുമെന്നും അവർ പറഞ്ഞു.
Comments