കൊച്ചി : സ്വർണക്കടത്ത് കേസിൽ പുതിയ അന്വേഷണ നീക്കങ്ങളുമായി എൻ ഐ എ.
കേസിൽ സ്വപ്ന സുരേഷിന്റെയും, സരിത്തിന്റെയും മൊഴിയെടുത്തു. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളുടെ കൂടി അടിസ്ഥാനത്തിലാണ് ജാമ്യത്തിലുള്ള സ്വപ്നയെയും, സരിത്തിനെയും എൻ ഐ എ കൊച്ചി ഓഫീസിൽ വിളിച്ചു വരുത്തിയത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് അറിയാമായിരുന്നുവെന്നും, കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ തന്നെ കൊണ്ട് പരാതി പറയിപ്പിക്കുകയും, ഇത് റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തതിന് പിന്നിലും ശിവശങ്കറാണെന്നും സ്വപ്ന മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.കേസിൽ എം ശിവശങ്കറിന്റെ പങ്കുണ്ടോയെന്നും, നേരത്തെ നൽകിയതിൽ കൂടുതൽ വിവരങ്ങൾ സ്വപ്നയ്‌ക്കും, സരിത്തിന് നൽകാനുണ്ടോയെന്നും അറിയാനാണ് ഇരുവരെയും വിളിച്ചു വരുത്തിയത്.
എം ശിവശങ്കർ നിലവിൽ എൻ ഐ എ കേസിൽ പ്രതിയല്ല. മൊഴികൾ പരിശോധിച്ച് അന്വേഷണ സംഘം തുടർ നടപടികളിലേക്ക് കടക്കും.
Comments