ലണ്ടൻ: പലതരത്തിലുള്ള സംഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും വൈറലാകുന്നത്. ഇപ്പോൾ യുകെയിൽ നിന്നുള്ള ഒരു തത്തയാണ് വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. ഉടമയുടെ മരണത്തെ തുടർന്ന് ഈ തത്ത ഡിപ്രഷനിലാണ്. ആഫ്രിക്കൻ ഗ്രേ വിഭാഗത്തിലുള്ള ഒൻപത് വയസ്സുള്ള തത്തയ്‌ക്കാണ് വിഷാദരോഗം പിടിപെട്ടതായി ഉടമ പറയുന്നത്.
യുകെയിലെ സൗത്ത് വെയിൽസിലെ റേച്ചൽ ലെതറിന്റെ വീട്ടിലാണ് ജെസി എന്ന തത്തയുള്ളത്. തൂവലുകൾ സ്വയം കൊത്തിപ്പറിക്കുന്നതും വെറുതെ സംസാരിക്കുന്നതും തത്ത പതിവാക്കിയിരിക്കുകയാണെന്ന് റേച്ചൽ പറയുന്നു. ഏതെങ്കിലും ത്വക്ക് രോഗം പിടിപെട്ടത് മൂലമാകും തൂവലുകൾ സ്വയം നശിപ്പിക്കുന്നതെന്നാണ് ഉടമ ആദ്യം കരുതിയത്. എന്നാൽ തത്തയെ നിരീക്ഷിച്ചപ്പോൾ അതിന്റെ പെരുമാറ്റത്തിന് എന്തോ മാറ്റമുണ്ടെന്ന് റേച്ചലിന് മനസിലായി.
തുടർന്ന് തത്തയെ ഹെൽത്ത് ആനിമൽ സെന്ററിൽ പ്രവേശിപ്പിക്കുകയും പരിശോധിക്കുകയുമായിരുന്നു. നന്നായി സംസാരിക്കുകയും ശബ്ദമുണ്ടാക്കുകയും തമാശകൾ പറയുകയും ചെയ്യുന്ന ജെസി ഇപ്പോൾ ഗുഡ്‌ബൈ എന്ന വാക്കല്ലാതെ മറ്റൊന്നും ഉച്ചരിക്കാൻ തയ്യാറല്ല. എല്ലാവരോടും മോശം രീതിയിലാണ് പെരുമാറുന്നത്. വിഷാദാവസ്ഥയിലുള്ളവരെ പോലെയാണ് തത്തയുടെ രീതികളെന്നും ചീത്ത പറയുന്നത് പതിവാക്കിയെന്നും റേച്ചൽ പറഞ്ഞു.
ഉടമയുടെ മരണം താങ്ങാനാകാതെ വന്നതിനാലാകാം തത്ത മോശം രീതിയിൽ പെരുമാറുന്നതെന്ന് ഹെൽത്ത് ആനിമൽ സെന്ററിലെ അധികൃതർ പറഞ്ഞു. പഴയ ഉടമയെ പോലെ സ്‌നേഹിക്കുകയും പെരുമാറുകയും ചെയ്താൽ തത്ത വളരെ വേഗം പഴയസ്ഥിതിയിലെത്തുമെന്നും അധികൃതർ വ്യക്തമാക്കി. വളരെ വേഗം ജെസിയെ സാധാരണ ഗതിയിലേക്ക് കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് റേച്ചൽ.
















Comments