ന്യൂഡൽഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിന് സെൻസൊഡൈൻ ടൂത്ത് പേസ്റ്റിന് പത്ത് ലക്ഷം രൂപ പിഴ. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് ടൂത്ത് പേസ്റ്റ് കമ്പനിയ്‌ക്ക് പിഴ ചുമത്തിയത്. പരസ്യം നൽകുന്നത് ഏഴ് ദിവസത്തിനുള്ളിൽ നിർത്തിവെയ്‌ക്കാനും അതോറിറ്റി മേധാവി നിധി ഖാരെ ഉത്തരവിട്ടു. ഇന്ത്യയ്‌ക്ക് പുറത്ത് പരിശീലനം നടത്തുന്ന ഡോക്ടർമാർ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നുവെന്നാണ് അതോറിറ്റി കണ്ടെത്തിയത്. ഇത് ഇന്ത്യൻ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് 2019 സെക്ഷൻ 2 (28) ന്റെ ലംഘനമാണ് എന്ന് അതോറിറ്റി വ്യക്തമാക്കി.
‘ലോകത്തിലെ ഒന്നാം നമ്പർ സെൻസിറ്റവിറ്റി ടൂത്ത് പേസ്റ്റ്’, ‘ലോകമെമ്പാടുമുള്ള ദന്തഡോക്ടർമാർ ശുപാർശ ചെയ്യുന്നത്’ എന്നീ അവകാശവാദങ്ങൾ ഉന്നയിക്കുന്ന പരസ്യങ്ങളും, വിദേശ ദന്തഡോകർമാരുടെ അംഗീകാരം ഉണ്ടെന്ന് കാണിക്കുന്ന പരസ്യങ്ങളും നിർത്താനാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഉത്തരവിട്ടത്.
വിദേശ ദന്തഡോക്ടർമാരുടെ അംഗീകാരം കാണിക്കുന്ന പരസ്യങ്ങൾ നിർത്തലാക്കാൻ 2022 ഫെബ്രുവരി 9ന് അതോറിറ്റി ഉത്തരവിട്ടിരുന്നു. ടിവി, യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയിലൂടെ സെൻസൊഡൈൻ ഉത്പന്നങ്ങളുടെ പരസ്യങ്ങൾ നൽകുന്നതിനെതിരെ കേന്ദ്ര ഉഭോക്തൃ സംരക്ഷണ അതോറിറ്റി സ്വമേധയാ ആണ് നടപടി സ്വീകരിച്ചത്.
വിദേശത്തുള്ള ദന്തഡോക്ടർമാർ പല്ല് പുളിപ്പിനും, മറ്റ് ദന്തപ്രശ്‌നങ്ങൾക്കും സെൻസൊഡൈൻ റാപ്പിഡ് റിലീഫ്, സെൻസൊഡൈൻ ഫ്രെഷ് ജെൽ എന്നിവയുടെ ഉപയോഗം അംഗീകരിച്ചതായി പരസ്യത്തിൽ കാണിക്കുന്നു. അതുപോലെ 60 സെക്കൻഡിനുള്ളിൽ രോഗികൾക്ക് ആശ്വാസം ലഭിക്കുന്നുവെന്നും പരസ്യത്തിൽ പറയുന്നുണ്ട്.
പരസ്യങ്ങളിലെ അവകാശവാദങ്ങൾ ശരിവെയ്‌ക്കുന്ന പഠന റിപ്പോർട്ട് ഇതുവരെ കമ്പനി സമർപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പരസ്യം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി ന്യായീകരണം അർഹിക്കുന്നില്ലെന്നും കേന്ദ്ര ഉഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.
കൂടാതെ വിദേശ ഡോക്ടർമാരല്ല, ഇന്ത്യൻ ദന്ത ഡോക്ടർമാരെ ഉപയോഗിച്ചാണ് പരസ്യം ചിത്രീകരിച്ചതെന്നും കമ്പനി നൽകിയ രണ്ടു മാർക്കറ്റ് സർവ്വേയിൽ പറയുന്നതായി അതോറിറ്റി വ്യക്തമാക്കി. ഉത്പന്നങ്ങളുടെ വിശ്വാസ്യത പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ, കേന്ദ്ര ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ എന്നിവക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കത്ത് നൽകിയിരുന്നു.















