ന്യൂഡൽഹി: ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനായി ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യീ ന്യൂഡൽഹിയിലെത്തി. നാളെ കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും.
പാകിസ്താൻ,അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ സന്ദർശനത്തിന് ശേഷമാണ് വാംഗ് യീ ഇന്ത്യയിലെത്തുന്നത്. ഇസ്ലാമിക ഭീകരതയുടെ ഏഷ്യൻ മേഖലയിലെ വിളനിലങ്ങളായ രണ്ടു രാജ്യങ്ങളേയും കയ്യിലാക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്കിടെയാണ് ഇന്ത്യാ സന്ദർശനം. താലിബാനേയും പാക് ഭീകരരേയും ഫലപ്രദമായി പ്രതിരോധിച്ച് നിൽക്കുന്ന ഇന്ത്യയുടെ നയങ്ങൾ മാറുന്ന സാഹചര്യത്തിൽ ചൈന ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ലഡാക് സംഘർഷ സമയത്ത് ഇന്ത്യക്ക് പുറത്ത് രണ്ടു തവണ വാംഗ് ഈ ജയശങ്കറുമായും ഹർഷവർദ്ധൻ ശൃംഗ്ലയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ലഡാക്കിലെ സംഘർഷം നടന്ന 2020ന് ശേഷം ചൈനയുടെ ഏറ്റവും ഉന്നതനായ മന്ത്രി ഇന്ത്യ ആദ്യമായി സന്ദർശിക്കുന്നു എന്നത് ഏറെ പ്രാധാന്യത്തോടെയാണ് ഏവരും ഉറ്റുനോക്കുന്നത്. കമാന്റർ തല ചർച്ചകൾ 15 എണ്ണം പൂർത്തിയാക്കിയിട്ടും ലഡാക്കിലേയും പാംഗോംഗ്‌സോയിലേയും സൈനിക പിന്മാറ്റത്തിലെ അപാകതകൾ ഇന്ത്യ മുന്നോട്ട് വയ്‌ക്കും. ഇസ്ലാമിക് രാജ്യങ്ങളുടെ കൂട്ടായ്മയിൽ പങ്കെടുത്ത വാംഗ് യീ പാകിസ്താനെ പിന്തുണച്ച് ജമ്മുകശ്മീർ വിഷയത്തിലെ ആശങ്ക ഉന്നയിച്ചതിലെ അതൃപ്തി ഇന്ത്യ അറിയിച്ചിരുന്നു.
Comments