ചരിത്രത്തിലെ ഏറ്റവും വലിയ റവന്യു കമ്മി രേഖപ്പെടുത്തിക്കൊണ്ട് സാമ്പത്തിക വർഷ അക്കൗണ്ട് ക്ലോസ് ചെയ്ത് കേരളം. ഒരു വർഷത്തെ വരവും ചെലവും തമ്മിലുള്ള വ്യത്യാസം മൈനസ് 30,000 കോടിയിലേറെയാണ്. ചരിത്രത്തിൽ ആദ്യമായാണ് വരവും ചെലവും തമ്മിൽ ഇത്രയധികം വ്യത്യാസമുണ്ടാകുന്നത് എന്നാണ് വിലയിരുത്തൽ.
സംസ്ഥാന ഖജനാവിന് ഏറ്റവുമധികം പ്രതിസന്ധി നേരിട്ട കാലമായിരുന്നു കടന്നുപോയത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ ഏറിയപ്പോൾ തന്നെ ബാദ്ധ്യതകൾ വർദ്ധിച്ചിരുന്നു. കൊറോണ പ്രതിസന്ധിയും സംസ്ഥാന വ്യാപക ലോക്ഡൗണും ഇത് വീണ്ടും വർദ്ധിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കടമെടുപ്പും കൂടുതലായിരുന്നു. 27,0000 കോടി രൂപയാണ് സംസ്ഥാനം കടമെടുത്തത്. അവസാനത്തെ ആഴ്ചയും നാലായിരം കോടി രൂപ കടമെടുത്തിരുന്നു.
2021-22 സാമ്പത്തിക വർഷത്തിലെ റവന്യു വരവ് 1,17,888 കോടിയാണ്. ചെലവ് 1,49,803 കോടിയും. ഇതിൽ 31,915 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 2021 ൽ 1,28,375 കോടിയുടെ വരവും, 1,45,286 കോടിയുടെ ചെലവുമാണ് പ്രതീക്ഷിച്ചിരുന്നത്. വരവിലെ കുറവ് 11,000 കോടി ഉണ്ടാകുമെന്നും കരുതിയിരുന്നു. എന്നാൽ ഈ കണക്കുകൾ കേരളത്തിന് തിരിച്ചടിയായിരിക്കുകയാണ്.
സാമ്പത്തിക വർഷം അവസാനം റെക്കോഡ് ചെലവഴിക്കലാണ് നടന്നിരിക്കുന്നത്. മാർച്ചിൽ ചെലവഴിച്ചത് 21000കോടി രൂപ. എന്നാൽ പുതിയ വർഷത്തിലേക്ക് കടക്കുമ്പോൾ തുടക്കം ഞെരുക്കത്തിലാണ്.
കൊറോണ കാലത്തും മറ്റ് വെല്ലുവിളികളിലും പരമാവധി വിഭവ സമാഹരണം നടന്നുവെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. അപ്പോഴും കടമെടുപ്പിലാണ് കേരളം കടപ്പെടേണ്ടത്. പുതിയ സാമ്പത്തിക വർഷത്തിൽ വിപണി തിരിച്ചുവരുന്നതാണ് സർക്കാരിന് ആശ്വാസം. എന്നാൽ കേന്ദ്ര വിഹിതത്തിൽ ഈ വർഷം മുതൽ കുറവ് തുടങ്ങും. ജൂലൈ മാസം കഴിഞ്ഞാൽ ജിഎസ്ടി നഷ്ടപരിഹാരമില്ല. മറ്റ് ഗ്രാൻറുകളിൽ കൂടി ഉണ്ടാകുന്ന നഷ്ടം 17000 കോടി രൂപയും.
















Comments