ലക്‌നൗ: ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ അക്രമത്തിൽ പരിക്കേറ്റ സായുധ ജവാൻമാരെ സന്ദർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിആർഡി മെഡിക്കൽ കോളേജിലെത്തിയാണ് അദ്ദേഹം ജവാൻമാരെ സന്ദർശിച്ചത്. അക്രമി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനിടെയായിരുന്നു ജവാൻമാർക്ക് പരിക്കേറ്റത്. അക്രമത്തെ സ്വന്തം ജീവൻ പണയെ വെച്ച് തടഞ്ഞ രണ്ട് ജവാൻമാർക്കും പോലീസ് കോൺസ്റ്റബിളിനും അദ്ദേഹം അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
ഞായറാഴ്ച രാത്രിയായിരുന്നു ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ വിന്യസിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ കെമിക്കൽ എഞ്ചിനീയറായ അഹമ്മദ് മുർത്താസ അബ്ബാസി എന്നയാൾ ആക്രമിച്ചത്.
പുറത്തു വന്ന ദൃശ്യങ്ങളിൽ പ്രതി സുരക്ഷാ ഉദ്യോഗസ്ഥരെ വാളുമായി പിന്തുടരുന്നത് കാണാം. ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിൽ സംഭവിച്ചത് ഭീകരാക്രമണമായി വിലയിരുത്താമെന്നാണ് യുപി സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. ഭീകരാക്രമണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ അക്രമി ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ധീരരായ സുരക്ഷാ ഉദ്യോഗസ്ഥർ അക്രമിയുടെ ലക്ഷ്യത്തെ പരാജയപ്പെടുത്തിയെന്നും ഉത്തർപ്രദേശ് സർക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ഗോരഖ്പൂരിലെ സിവിൽ ലൈൻസ് ഏരിയയിലെ താമസക്കാരനാണ് ആക്രമണത്തിൽ പിടിയിലായ അഹമ്മദ് മുർത്താസ അബ്ബാസി. ഇയാൾ ഐഐടി മുംബൈയിൽ നിന്ന് 2015ൽ കെമിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയതാണ്. ഇതിന് ശേഷം രണ്ട് പ്രമുഖ കമ്പനികളിൽ ജോലി ചെയ്തു.ആക്രമണത്തിന് പിന്നാലെ പിടിയിലായ അബ്ബാസിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് ഗോരഖ്പൂർ കോടതി.
















Comments