ന്യൂഡൽഹി: കൊറോണ വാക്‌സിനുകളുടെ വില കുത്തനെ കുറച്ച് ഭാരത് ബയോടെക്കും പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടും. 18 വയസ്സ് പിന്നിട്ട എല്ലാ ഇന്ത്യൻ പൗരന്മാർക്കും കൊറോണ ബൂസ്റ്റർ ഡോസുകൾ നൽകാനുള്ള കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെയാണ് വാക്‌സിനുകളുടെ വില കുറച്ചത്. സ്വകാര്യ ആശുപത്രികളിൽ നൽകുന്ന പ്രതിരോധ കുത്തിവെയ്പ്പുകളുടെ വിലയാണ് ഇരു കമ്പനികളും വെട്ടിക്കുറച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് വില കുറയ്‌ക്കാനുള്ള തീരുമാനം ഇരുകമ്പനികളും അറിയിച്ചത്.
‘കേന്ദ്ര സർക്കാരുമായുള്ള ചർച്ചയ്‌ക്ക് ശേഷം, സ്വകാര്യ ആശുപത്രികൾക്കുള്ള കൊവീഷിൽഡ് വാക്‌സിന്റെ വില ഒരു ഡോസിന് 600 രൂപയിൽ നിന്ന് 225 രൂപയായി കുറച്ചു. ഈ തീരുമാനം ഏവരുമായി പങ്കുവെയ്‌ക്കുന്നതിൽ സന്തോഷമുണ്ട്. മുൻകരുതൽ ഡോസുകൾ എല്ലാവർക്കും ലഭ്യമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു’ സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനെവാല ട്വിറ്ററിൽ കുറിച്ചു.
‘എല്ലാ മുതിർന്നവർക്കും മുൻകരുതൽ ഡോസ് ലഭ്യമാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. സർക്കാരുമായി കൂടിയാലോചിച്ച്, കൊവാക്‌സിന്റെ വില ഒരു ഡോസിന് 1200 രൂപയിൽ നിന്നും 225 രൂപയായി പരിഷ്‌കരിക്കാൻ തീരുമാനിച്ച വിവരം ഏവരെയും അറിയിക്കുന്നു’ ഭാരത് ബയോടെക്ക് സിഇഒ സുചിത്ര ട്വീറ്റ് ചെയ്തു.
അതേസമയം, 18 വയസിന് മുകളിലുള്ളവർക്ക് കരുതൽ ഡോസ് നൽകുന്നതിൽ പുതിയ നിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. വാക്സിൻ വിലയ്‌ക്കൊപ്പം പരമാവധി 150 രൂപ വരെയേ സർവ്വീസ് ചാർജായി സ്വകാര്യ കേന്ദ്രങ്ങൾ ഈടാക്കാൻ പാടുള്ളൂവെന്ന് ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു.















