ന്യൂഡൽഹി: പതിനെട്ട് വയസിന് മുകളിലുള്ള എല്ലാ ആളുകൾക്കും കൊറോണ വാക്‌സിന്റെ കരുതൽ ഡോസ് ഇന്ന് മുതൽ സ്വീകരിക്കാം. രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം തികഞ്ഞവർക്ക് കരുതൽ ഡോസ് സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
മുൻഗണന പട്ടികയിലുള്ളവർ ഒഴികെ എല്ലാവർക്കും സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വഴിയാണ് കരുതൽ ഡോസ് വിതരണം. നേരത്തെ സ്വീകരിച്ച അതേ വാക്‌സിൻ തന്നെ കരുതൽ ഡോസായി എടുക്കണം. കരുതൽ ഡോസിനായി കോവിൻ ആപ്പിൽ രജിസ്റ്റർ ചെയേണ്ടതില്ല. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായുള്ള ചർച്ചയ്‌ക്ക് ശേഷം കൊറോണ പ്രതിരോധ വാക്‌സിനുകളുടെ വില കുറച്ചിരുന്നു. ഇന്ന് മുതൽ സ്വകാര്യ ആശുപത്രികളിൽ കുറച്ച നിരക്കായിരിക്കും ഈടാക്കുക.
കൊവാക്‌സിൻ, കൊവിഷീൽഡ് ഡോസുകൾക്ക് 225 രൂപയാണ് ഈടാക്കുന്നത്. സർവീസ് ചാർജായി പരമാവധി 150 രൂപയെ ഈടാക്കാൻ പാടുള്ളൂ എന്ന് സർക്കാർ വിതരണ കേന്ദ്രങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 18 വയസ് പിന്നിട്ട എല്ലാ ഇന്ത്യൻ പൗരൻമാർക്കും ബൂസ്റ്റർ ഡോസുകൾ നൽകാനുള്ള കേന്ദ്രസർക്കാർ പ്രഖ്യാപനത്തിന് പിന്നാലെയാണ് വാക്‌സിനുകളുടെ വില കുത്തനെ കുറയ്‌ക്കാൻ ഭാരത് ബയോടെക്കും പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടും തീരുമാനിച്ചത്.
ബൂസ്റ്റർ ഡോസ് നൽകുന്നതിനായി 185 കോടി വാക്‌സിൻ ഡോസുകൾ രാജ്യത്തുടനീളം വിതരണം ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, അർഹരായ ജനസംഖ്യയുടെ 86 ശതമാനം ആളുകൾ രണ്ട് ഡോസ് വാക്‌സിൻ ഡോസുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
















Comments