കൊച്ചി: മലയാളത്തിലെ നവോത്ഥാന കവിത്രയങ്ങളിൽ പ്രഥമഗണനീയനാണ് കുമാരനാശാൻ. ഉള്ളൂർ പരമേശ്വരയ്യർ, വള്ളത്തോൽ നാരായണമേനോൻ എന്നിവരാണ് കവിത്രയങ്ങളിലെ മറ്റു രണ്ടുപേർ.
”ആശാൻ ആശയ ഗംഭീരൻ
ഉള്ളൂർ ഉജ്വല ശബ്ദാഢ്യൻ
വള്ളത്തോൾ വാക്യസുന്ദരൻ’ എന്നിങ്ങനെയാണ് ഈ കവിത്രയങ്ങളെ വിലയിരുത്തിയിരുന്നത്. കുമാനാശാന്റെ കവിതകളിലെ ആശയസമ്പന്നതയും ഉള്ളൂരിന്റെ വരികളിലെ ശബ്ദഗാംഭീര്യവും വളളത്തോളിന്റെ വാക്യസൗന്ദര്യവും ചേർന്ന് മലയാള കവിതാലോകം ഒരു നവോഢയെപ്പോലെ പരിലസിച്ചിരുന്നു.
മലയാള കവിതയിൽ നവീനത,ദാർശനിക, കാല്പനികത എന്നിവയ്‌ക്കൊപ്പം നവോത്ഥാനത്തിന്റെ സിംഹ ഗർജ്ജനത്തിനും കവിതയിലൂടെ കുമാരനാശാന് കഴിഞ്ഞിരുന്നു.
1873 ഏപ്രിൽ 12 ന് ചിത്രാപൗർണ്ണമിനാളിലാണ് ചിറയിൻകീഴ് താലൂക്കിൽ കായിക്കരയിൽ തൊമ്മൻവിളാകം കുടുംബത്തിൽ ആശാന്റെ ജനനം. അദ്ദേഹത്തിന്റെ ജീവിതത്തിന് ദിശാബോധം ലഭിക്കുന്നത് ശ്രീനാരായണ ഗുരുദേവനുമായുള്ള സംഗമമാണ്. ചെറുപ്പത്തിലെ സംസ്‌കൃതവും തമിഴും ജ്യോതിഷവും ഹൃദിസ്ഥമാക്കിയ ആശാൻ നിരവധി കവിതകളും നാടകങ്ങളും രചിച്ചിരുന്നു. പതിനെട്ടാം വയസ്സിൽ ശ്രീനാരായണഗുരുദേവനെ കണ്ടുമുട്ടിയതോടെ ആശാന്റെ ജീവിതഗതിയും മാറി.
ശ്രീനാരായണ ധർമ്മപ്രചാരണത്തിന് ജീവിതം ഉഴിഞ്ഞുവെച്ച ആശാന് ഗുരുവിന്റെ ഒട്ടേറെ ഉൾകാഴ്ചകൾ ലഭിച്ചിരുന്നു. ഹിമാലയത്തെ ഒറ്റ ശ്ലോകം കൊണ്ടും ഒരു മൊട്ടുസൂചിയെ നൂറ് ശ്ലോകം കൊണ്ടും വർണ്ണിക്കാൻ പ്രാപ്തനാണ് കുമാരനാശാനെന്നാണ് വിലയിരുത്തൽ.
കൊൽക്കത്തയിൽ പഠിക്കുമ്പോൾ സ്വാമി വിവേകാനന്ദന്റെ ആദർശങ്ങൾ കുമാരനാശാൻ തൊട്ടറിഞ്ഞിരുന്നു. വിവേകാനന്ദ ദർശനങ്ങൾ ആഴത്തിൽ സ്വാധീനം ചെലുത്തി. സംഘടനാ പ്രവർത്തനത്തിനായി ആരംഭിച്ച മുഖപത്രത്തിന് ‘വിവേകോദയം’ എന്നും പ്രസ്സിന് ‘ആനന്ദ’ എന്നും പേര് നല്കിയത് സ്വാമി വിവേകാനന്ദനോടുള്ള ആദരവുകൊണ്ടാണ്. സ്വാമി വിവേകാനന്ദൻ ആശാന്റെ മനസ്സിൽ കൊളുത്തിയ ഹിന്ദുത്വവും ഭാരതീയ സങ്കല്പവും ഏത് പ്രതിസന്ധിയേയും അതിജീവിക്കാൻ കഴിയുന്നതായിരുന്നു. വിവേകാനന്ദ സ്വാമിജിയുടെ ‘രാജയോഗം’ മലയാളത്തിലേക്ക് തർജ്ജമ ചെയ്തതും അദ്ദേഹത്തോടുള്ള ഭക്തിമൂലമാണ്. 1922ൽ രവീന്ദ്രനാഥ ടാഗോർ കേരളം സന്ദർശിച്ചു. ഗുരുദേവനെ ടാഗോർ സന്ദർശിച്ചപ്പോൾ അന്ന് ഇരുവർക്കുമിടയിൽ ദ്വിഭാഷിയായത് കുമാരനാശാനായിരുന്നു.
ദുരവസ്ഥ എന്ന കവിതയിലൂടെ 1921ലെ മാപ്പിളലഹളയുടെ ഭീകരത പച്ചയായി തുറന്നുകാണിക്കുമ്പോഴും ഹിന്ദുസമൂഹത്തിലെ ജാതീയതയ്‌ക്കെതിരെയും അദ്ദേഹം തുറന്നടിക്കുന്നുണ്ട്. ഈ കവിത അദ്ദേഹത്തിന്റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചു. അദ്ദേഹത്തിന്റെ അപകടമരണത്തിന് ഇടയാക്കിയതും ഇതാണോയെന്ന ചർച്ചകളും ഉയർന്നുവരുന്നുണ്ട്. ദുരവസ്ഥ ഉയർത്തിവിട്ട കൊടുങ്കാറ്റ് വളരെ വലുതായിരുന്നു. ദുരവസ്ഥ പ്രസിദ്ധീകൃതമായാലുണ്ടാകുന്ന വരുംവരായ്കകളെക്കുറിച്ച് വ്യക്തമായ ധാരണയും ആശാനുണ്ടായിരുന്നു. അതെ സമയം ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും കാവ്യത്തെ എതിർത്തില്ലെന്നതുമാത്രമല്ല, അവരുടെ മൗനാനുവാദവുമുണ്ടായിരുന്നുവെന്നത് പ്രസക്തം.
‘ക്രൂരമഹമ്മദർ ചിന്തുന്ന ഹൈന്ദവ-
ച്ചോരയാൽ ചോന്നെഴും ഏറനാട്ടിൽ
ഭള്ളാർന്ന ദുഷ്ടമഹമ്മദന്മാർ കേറി-
ക്കൊള്ളയിട്ടാർത്തഹോ തീകൊളുത്തി
കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊലചെയ്തും
‘അള്ള’ മതത്തിൽ പിടിച്ചുചേർത്തും
കഷ്ടം! കാണായിതസംഖ്യംപേരെല്ലാരും
ദുഷ്ടമഹമ്മദരാക്ഷസന്മാർ
എന്ന് തുറന്നെഴുതിയ ആശാന്റെ അപകട മരണത്തിനു പിന്നിൽ ദുഷ്ടശക്തികളുടെ ആസൂത്രണമുണ്ടായിരുന്നോയെന്ന സംശയം ഇന്നുമുണ്ട്. പല്ലനയാറ്റിൽ റെഡിമർ എന്ന ബോട്ട് മറിഞ്ഞായിരുന്നു കുമാരനാശാന്റെ മരണം. ജാതിഭ്രാന്ത് മൂലം ഹിന്ദുജനത നശിക്കുന്നതിനെതിരെയും ആ തൂലിക പടവാളായി.
‘മാറ്റുവിൻ ചട്ടങ്ങളെ സ്വയ,മല്ലെങ്കിൽ
മാറ്റുമതുകളീ നിങ്ങളെത്താൻ ‘
മാപ്പിള ലഹളയ്‌ക്കെതിരെ ഇടിമുഴക്കമായി മാറിയ ‘ദുരവസ്ഥ’ എന്ന കാവ്യത്തിന്റെ നൂറാം വർഷത്തിൽതന്നെ, കുമാരനാശാന്റെ 150-ാം ജന്മവർഷത്തിനും ഇന്ന് തുടക്കമാകും. 1873 മുതൽ 1924 വരെയുള്ള 51 വർഷത്തെ ആശാന്റെ ജീവിതം ശ്രീനാരായണ ഗുരുദേവനൊപ്പമുള്ള പരിവർത്തനവിപ്ലവത്തിന്റേതായിരുന്നു. കേരളം കവിതയിലൂടെ കേട്ട ആ ഇടിമുഴക്കം കാലത്തിനിപ്പുറവും പ്രതിധ്വനിക്കുകയാണ്.
















Comments