തിരുവനന്തപുരം: പച്ച കലർന്ന ചുവപ്പ് എന്ന പേരിൽ അരനൂറ്റാണ്ടുകാലത്തെ ജീവിതം പറയാനൊരുങ്ങി കെ.ടി ജലീൽ. ഏകദേശം 60 അദ്ധ്യായങ്ങളിലായാണ് താൻ ആത്മകഥ ഒരുക്കിയതെന്നും മലയാള വാരികയിലൂടെ ലക്കങ്ങളായി പ്രസിദ്ധീകരിക്കുമെന്നും മുൻമന്ത്രി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീൽ ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
അര നൂറ്റാണ്ടിന്റെ ജീവിതം പറയുകയാണ് ഈ രചനയിലൂടെ..
ആത്മനിഷ്ഠമായ സാമൂഹ്യ അപഗ്രഥനം കൂടിയാവണം ഇതെന്നാണ് ആഗ്രഹം..
പഠന കാലയളവും അദ്ധ്യാപന ജീവിതവും ജനപ്രതിനിധിയായ വർഷങ്ങളും പിന്നിട്ട വഴികളിലെ തണൽമരങ്ങളും സത്രങ്ങളും ചെകുത്താൻ കോട്ടകളും ഹിംസ്ര ജീവികളുമെല്ലാം കഥയുടെ വ്യത്യസ്ത നാൾവഴികളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
സ്വർണക്കടത്ത് വിവാദം, ഇഡി, എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരമ്പര, യുഎഇ കോൺസുലേറ്റുമായുള്ള ബന്ധം, ലീഗു രാഷ്‌ട്രീയത്തിന്റെ രണ്ടു മുഖങ്ങൾ, മുസ്ലിം സമുദായ സംഘടനകളുടെ വീക്ഷണ വ്യത്യാസങ്ങൾ, യൂത്ത്‌ലീഗ് ജനറൽ സെക്രട്ടറിയായിരിക്കെയുള്ള അനുഭവങ്ങൾ, ലോകായുക്തയെ കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചന, ജസ്റ്റിസ് സിറിയക് ജോസഫിന്റെ മുൻകാല ചരിതം തേടിയുള്ള യാത്ര, അതിൽ കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങൾ, ക്രൈസ്തവ-മുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ സമീപ കാലത്ത് ഉയർന്നു വന്ന തെറ്റിദ്ധാരണകൾ, അതിനിരയാകേണ്ടി വന്ന ദുരനുഭവം, കുഞ്ഞാലിക്കുട്ടിയുമായുണ്ടായ അടുപ്പവും അകൽച്ചയും, ജമാഅത്തെ ഇസ്ലാമി വിമർശനത്തിന്റെ പൊരുൾ, ശിഹാബ് തങ്ങളുടെ കുലീനത്വം, പിണറായിയുമായുള്ള ആത്മബന്ധം, കൊരമ്പയിൽ അഹമ്മദാജിയോടുള്ള കടപ്പാട്, ലീഗിലെ നേതാക്കളുമായും പ്രവർത്തകരുമായും തുടരുന്ന സൗഹൃദം, ലീഗിൽ നിന്നുള്ള പുറത്താക്കപ്പെടൽ, 2006ലെ കുറ്റിപ്പുറം തെരഞ്ഞെടുപ്പ്, ഇടതുപക്ഷ സഹയാത്രികൻ, സിപിഎം ജാഥാനുഭവങ്ങൾ, മന്ത്രിലബ്ധി, ബന്ധു നിയമന വിവാദത്തിന്റെ പിന്നാമ്പുറങ്ങൾ, പാലൊളി മുഹമ്മദ് കുട്ടി എന്ന കറകളഞ്ഞ സഖാവിന്റെ സാമീപ്യം, മന്ത്രിയായിരിക്കെ സിപിഎം നേതൃത്വം കാണിച്ച ഉദാര സമീപനം, മുഖ്യമന്ത്രിയുടെ കലവറയില്ലാത്ത പിന്തുണ, ഇകെ എപി സുന്നി വിഭാഗങ്ങളുമായുള്ള അടുപ്പം, വെള്ളാപ്പള്ളിയുടെ എതിർപ്പിന്റെ കാരണം, മതബോധമുള്ള മുസ്ലിങ്ങൾ ഇടതുപക്ഷത്തോട് അടുത്ത സമകാലിക അനുഭവങ്ങൾ, സാധാരണ മുസ്ലിം ജനവിഭാഗങ്ങളിൽ പിണറായിക്ക് ലഭിച്ച സ്വീകാര്യത, ലീഗ് സൈബർ ആക്രമണത്തെ സധൈര്യം നേരിട്ട നാളുകൾ, കുടുംബം, പഠനം, അദ്ധ്യാപകർ, ചങ്ങാത്തങ്ങൾ, മാധ്യമ വേട്ട, 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോ-ലീ-ബി സഖ്യത്തെ മറികടന്ന ആവേശകരമായ ഓർമ്മ, ഇവയെല്ലാം വിഷയീഭവിക്കുന്ന സത്യസന്ധമായ തുറന്നു പറച്ചിലാകും ‘പച്ച കലർന്ന ചുവപ്പ്’.
ഏതാണ്ടെല്ലാം എഴുതിത്തീർന്നു. ഉദ്ദേശം 60 അദ്ധ്യായങ്ങൾ ഉണ്ടാകും. ഒരു പുസ്തകമായി പ്രസിദ്ധീകരിക്കണമെന്നാണ് ഉദ്ദേശിച്ചത്. അപ്പോഴാണ് മലയാളത്തിലെ മികച്ച വാരികകളിൽ ഒന്നായ ‘സമകാലിക മലയാളം’ അറുപത് ലക്കങ്ങളിലായി പ്രസിദ്ധീകരിക്കാനുള്ള താൽപര്യം അറിയിച്ചത്. എഴുതിത്തീർന്ന ഭാഗം അവർക്ക് അയച്ചു കൊടുത്തു. തുടർന്നാണ് എഡിറ്റർ മെയ് ആദ്യ വാരം മുതൽ പ്രസിദ്ധീകരിക്കാം എന്ന ഉറപ്പ് നൽകിയതും പരസ്യം പുറത്ത് വിട്ടതും.
എന്റെ സുഹൃത്തുക്കളുമായും അഭ്യുദയകാംക്ഷികളുമായും മാന്യ വായനക്കാരുമായും ഈ വിവരം പങ്കുവെക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. വിദേശത്തുള്ള തൽപ്പരർക്ക് ഓൺലൈൻ എഡിഷൻ പ്രയോജനപ്പെടുത്താം.
Comments