ന്യൂയോർക്ക്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ ഇനി ടെസ്ല സിഇഒ ഇലോൺ മസ്‌കിന് സ്വന്തം. 44 ബില്യൺ യുഎസ് ഡോളറിന് കരാർ ഒപ്പിട്ടു. ഒരു ഓഹരിയ്‌ക്ക് 54.20 ഡോളർ നൽകി 4400 കോടി ഡോളറിനാണ് ഇലോൺ മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയത്. മസ്‌കിന്റെ ഏറ്റെടുക്കൽ പദ്ധതി ഐകകണ്‌ഠ്യേനയാണ് ട്വിറ്റർ ഡയറക്ടർ ബോർഡ് അംഗീകരിച്ചത്. അർദ്ധരാത്രിയോടെയായിരുന്നു പ്രഖ്യാപനം. ഇതോടെ ട്വിറ്റർ പൂർണ്ണമായും ഒരു സ്വകാര്യ കമ്പനിയായി മാറുകയാണ്.
9.2 ശതമാനം ഓഹരി സ്വന്തമാക്കി ട്വിറ്ററിനെ മൊത്തമായി ഏറ്റെടുക്കാനുള്ള നീക്കത്തിലായിരുന്നു ഇലോൺ മസ്‌ക്. മസ്‌ക്കിന്റെ നീക്കം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഡയറക്ടർ ബോർഡ് അംഗങ്ങൾ ഓഹരി വാങ്ങുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. തൊട്ടു പിന്നാലെ ട്വിറ്ററിന്റെ ഡയറക്ടർ ബോർഡ് സ്ഥാനത്ത് നിന്നും ഇലോൺ മസ്‌ക് പിന്മാറി. തുടർന്ന് ട്വിറ്ററിൽ കൂടുതൽ ഓഹരി വാങ്ങാനുള്ള നിയമപരമായ അനുമതി ലഭിക്കുകയും ചെയ്തു.
ട്വിറ്ററിന്റെ ഒൻപത് ശതമാനത്തിലേറെ ഓഹരികൾ സ്വന്തമാക്കിയതിന് പിന്നാലെയാണ് ട്വിറ്ററിനെ മൊത്തമായി ഏറ്റെടുക്കാനുള്ള താത്പര്യം മസ്‌ക് പ്രകടിപ്പിച്ചത്. തുടക്കത്തിൽ മസ്‌ക്കിന്റെ തീരുമാനത്തെ തമാശയായി കരുതിയ ട്വിറ്റർ മാനേജ്‌മെന്റ്, ഇലോൺ മസ്‌ക് പൊന്നുംവില പ്രഖ്യാപിച്ചതോടെ ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുകയും ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കുകയുമായിരുന്നു.
സാധാരണയായി ഏറ്റവും വലിയ ഓഹരിയുടമ കമ്പനി മൂല്യത്തെക്കാൾ വളരെ വലിയ തുക വാഗ്ദാനം ചെയ്താൽ അത് സ്വീകരിക്കുകയാണ് ബോർഡ് ചെയ്യാറുള്ളത്. എന്നാൽ ട്വിറ്റർ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയതിനാലും സ്വകാര്യ ഉടമസ്ഥതയോട് യോജിപ്പില്ലാത്തതിനാലുമാണ് തീരുമാനം വൈകിയത്. ഫോബ്‌സ് പട്ടികയിൽ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ഇലോൺ മസ്‌ക്. ഏകദേശം 273.6 ബില്യൺ ഡോളർ ആസ്തിയാണ് മസ്‌കിനുള്ളത്.
ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ലയിലെ ഓഹരി പങ്കാളിത്തത്തിന് പുറമേ എയ്റോസ്പേസ് സ്ഥാപനമായ സ്പേസ് എക്സിലും മസ്‌കിന് പങ്കുണ്ട്. ‘എന്റെ ഏറ്റവും വലിയ വിമർശകർ പോലും ട്വിറ്ററിൽ തുടരുമെന്ന് ഞാൻകരുതുന്നു. കാരണം ഇതിനെയാണ് അഭിപ്രായ സ്വാതന്ത്യമെന്ന് അർത്ഥമാക്കുന്നത്’ ഇലോൺ മക്‌സ് ട്വിറ്റർ വാങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കുറിച്ചു.
Comments