മുംബൈ: എൻസിപി നേതാവ് ശരത് പവാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് അറസ്റ്റിലായ നടി കേതകി ചിതാലെയെ കോടതിയിൽ ഹാജരാക്കി. തുടർന്ന് മെയ് 18 വരെ പോലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു. ഇതിനിടെ നടിയെ ഹാജരാക്കിയ കോടതിക്ക് മുമ്പിൽ ശരത് പവാറിന്റെ അനുയായികൾ എത്തി പ്രതിഷേധം നടത്തിയിരുന്നു. നടിക്ക് നേരെ മുട്ടയെറിഞ്ഞ് പ്രതിഷേധിക്കുകയും ചെയ്തു.
29-കാരിയായ ചിതാലെ ശനിയാഴ്ചയായിരുന്നു അറസ്റ്റിലായത്. ശരത് പവാറിനെ അപകീർത്തിപ്പെടുത്ത വിധത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ടുവെന്ന് ചൂണ്ടിക്കാട്ടി താനെ പോലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. എൻസിപി നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ശിവസേനയും എൻസിപിയും തമ്മിലുള്ള ശത്രുത നടിയുടെ പോസ്റ്റ് മൂലം വർധിക്കാൻ സാധ്യതയുണ്ടെന്നും സ്വപ്നിൽ നെട്ക എന്ന എൻസിപി പ്രവർത്തകൻ നൽകിയ പരാതിയിൽ പറയുന്നു. നരകം നിങ്ങളെ കാത്തിരിക്കുന്നു, നിങ്ങൾ ബ്രാഹ്മണരെ വെറുക്കുന്നു തുടങ്ങിയ പദപ്രയോഗങ്ങൾ നടത്തിയത് ശരത് പവാറിനെ ഉദ്ദേശിച്ചുകൊണ്ടാണെന്നാണ് പരാതി.
കേസിനാസ്പദമായ ഫേസ്ബുക്ക് പോസ്റ്റ് യഥാർത്ഥത്തിൽ നിതിൻ ഭാവെ എന്ന അഭിഭാഷകനാണ് ഫേസ്ബുക്കിൽ കുറിച്ചത്. ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് നടി ചെയ്തത്. ഇതിന്റെ പേരിലാണ് നടിക്കെതിരെ പരാതി നൽകിയതും തുടർന്ന് അവർ അറസ്റ്റിലായതും. അഞ്ച് കേസുകളാണ് നടിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മറാഠിയിലാണ് വിവാദമായ പോസ്റ്റ് കുറിച്ചിരുന്നത്. ഇതിൽ എൻസിപി നേതാവ് ശരത് പവാറിനെയോ അദ്ദേഹത്തിന്റെ പേരോ നേരിട്ട് പറഞ്ഞിരുന്നില്ല. എന്നാൽ പ്രായം 80 എന്നുള്ളതും പവാർ എന്നും പോസ്റ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. വിവാദമായ പോസ്റ്റ് ട്വിറ്ററിലും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ പോസ്റ്റ് ചർച്ചയായതിന് പിന്നാലെ വിവാദ പോസ്റ്റ് ട്വിറ്റർ പിൻവലിച്ചു.
















Comments