ഗുവാഹട്ടി: അസമിലെ പ്രളയത്തിൽ ദുരിതത്തിലായിരിക്കുന്നത് ഒരു ലക്ഷത്തിതൊണ്ണൂറ്റി ഏഴായിരം പേരെന്ന് സംസ്ഥാന സർക്കാർ. 20 ജില്ലകളാണ് വെള്ളപ്പൊക്ക ദുരിതത്തിലാ യിരിക്കുന്നത്. കച്ചാർ ജില്ലയിൽ വെള്ളപ്പൊക്കകെടുതിയിൽ രണ്ടു പേർ മരണപ്പെട്ടെന്നാണ് വിവരം.
കച്ചാർ ജില്ലയിൽ മാത്രം 51,357 പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. 46 റവന്യൂ താലൂക്കുകളിലായി 652 ഗ്രാമങ്ങളാണ് വെള്ളപ്പൊക്കത്താൽ ഒറ്റപ്പെട്ടിരിക്കുന്നത്. ഈ മേഖലയിലെ 16,645 ഹെക്ടർ പാടശേഖരവും കൃഷിയും വെള്ളത്തിലായി.
അസമിലെ പ്രധാന നദിയായ ബ്രഹ്മപുത്ര കരകവിഞ്ഞതോടെയാണ് ഗ്രാമങ്ങളും കൃഷിയിടങ്ങളും വെള്ളത്തിലായത്. പത്തിലേറെ ഗ്രാമങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. വിവിധ മേഖലകളിലേയ്‌ക്കുള്ള തീവണ്ടി ഗതാഗതവും പാളത്തിൽ മണ്ണ് വീണതിനെ തുടർന്ന് സ്തംഭിച്ചിരിക്കുകയാണ്.
സൈന്യത്തിനും അർദ്ധസൈനിക വിഭാഗത്തിനും കേന്ദ്രദുരന്ത നിവാരണ സേനയ്‌ക്കൊപ്പം സംസ്ഥാന ടീമും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രംഗത്തുണ്ട്.
















Comments