ഇറ്റാനഗർ: രാഹുൽഗാന്ധി ഇറ്റാലിയൻ കണ്ണട അഴിച്ചുവെച്ച് ഇന്ത്യൻ കണ്ണട ധരിച്ചാൽ ഇന്ത്യയുടെ വികസനമെന്താണെന്ന് കാണാൻ സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. മോദി സർക്കാർ എന്താണ് ചെയ്തതെന്ന് രാഹുൽഗാന്ധിയും കോൺഗ്രസുകാരും കഴിഞ്ഞ എട്ട് വർഷമായി ചോദിക്കാറുണ്ട്. കണ്ണടച്ച് ഉണർന്നിരിക്കുന്നവർക്ക് രാജ്യത്തെ വികസനം കാണാനാവില്ല. ആദ്യം രാഹുൽഗാന്ധി ഇറ്റാലിയൻ കണ്ണട അഴിച്ചുവെക്കൂ. എട്ട് വർഷത്തിനുള്ളിൽ മോദി സർക്കാർ എന്താണ് ചെയ്തതെന്ന് കാണാൻ കഴിയുമെന്നും അമിത്ഷാ വിമർശിച്ചു.
“കോൺഗ്രസുകാർ കണ്ണടച്ച് വികസനം കണ്ടെത്താൻ ശ്രമിക്കുകയാണ്. രാഹുൽ ബാബ , ദയവായി നിങ്ങളുടെ ഇറ്റാലിയൻ കണ്ണട അഴിച്ച് ഇന്ത്യൻ കണ്ണട ധരിക്കൂ. അപ്പോൾ എട്ട് വർഷത്തിനുള്ളിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. തുടർച്ചയായ എട്ട് വർഷങ്ങളിലൂടെ ബി.ജെ.പി സർക്കാർ രാജ്യത്തെ ടൂറിസവും ക്രമസമാധാനവും ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് അമിത്ഷാ പറഞ്ഞു. 50 വർഷത്തിനിടെ സംഭവിക്കാത്ത വികസനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് നടപ്പാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഹുലിന്റെ അമ്മ സോണിയ ഗാന്ധി ജനിച്ചത് ഇറ്റലിയിലാണെന്നും ഇന്ത്യയിലെ അടിസ്ഥാന യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളാത്ത ഈ ഇറ്റാലിയന്‍ പാരമ്പര്യങ്ങളെക്കുറിച്ച് ആരും പരാമർശിക്കാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ലണ്ടനിൽ നടന്ന ‘ഐഡിയാസ് ഫോർ ഇന്ത്യ’ പരിപാടിയിൽ രാജ്യത്തിനെതിരെ രാഹുൽ ഗാന്ധി മോശമായ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിനെതിരെ നിരവധി പേർ മറുപടിയുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് അമിത്ഷായുടെ വിമർശനം.
അരുണാചൽ പ്രദേശിൽ മുഖ്യമന്ത്രി പേമ ഖണ്ഡുവിനൊപ്പം ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ ആണ് അമിത് ഷാ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.“ഒരു കാലത്ത് അക്രമവും തീവ്രവാദവും കാരണം വാർത്തകളിൽ ഇടം നേടിയ വടക്കുകിഴക്കൻ മേഖല ഇന്ന് സംസ്‌കാരത്തിന്റെയും വികസനത്തിന്റെയും പേരിലാണ് വാർത്തകളിൽ നിറയുന്നതെന്നും അമിത് ഷാ വിശദീകരിച്ചു. അസമും അരുണാചലും തമ്മിലുള്ള പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സംഘർഷം അവസാനിപ്പിക്കാനും മോദി സർക്കാരിന് സാധിച്ചുവെന്നും അമിത്ഷാ ചൂണ്ടിക്കാട്ടി.
















Comments