തൃശൂർ: തൃശൂരിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. പുത്തൂർ ആശാരിക്കോട് സ്വദേശിയ്‌ക്കാണ് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗം സ്ഥിരീകരിച്ച മാരായ്‌ക്കൽ വാർഡിൽ നാളെ ഡ്രൈ ഡേ ആചരിക്കും.
രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പഞ്ചായത്തിന്റേയും ആരോഗ്യവകുപ്പിന്റേയും യോഗം ചേർന്നു.ജില്ലയിൽ വെസ്റ്റ് നൈൽ വൈറസ് ബാധ ഉണ്ടായതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് കനത്ത ജാഗ്രത പുറപ്പെടുവിച്ചിരിക്കുകയാണ്.
വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ പനി. വെസ്റ്റ് നൈൽ വൈറസാണ് രോഗകാരി. കൊതുക് വഴിയാണ് ഇത് പകരുന്നത്. അണുബാധയുള്ള പക്ഷികളിൽ നിന്നും കൊതുകുകൾ വഴിയാണ് ഈ രോഗം മനുഷ്യരിലെത്തുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്‌ക്ക് വൈറസ് നേരിട്ട് പകരില്ലെങ്കിലും രക്തദാനത്തിലൂടെയും അവയവ മാറ്റത്തിലൂടെയും മുലയൂട്ടലിലൂടെയും രോഗം പകരാം.
തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗബാധയുണ്ടായ 75% ശതമാനം പേരിലും പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല. 20%ത്തോളം പേർക്ക് പനി, തലവേദന, ഛർദ്ദി, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാം. ഒരു ശതമാനം ആളുകളിൽ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാവാം.
















Comments