തിരുവനന്തപുരം: കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ നേരിട്ടിറങ്ങി മന്ത്രിമാർ. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യമന്ത്രി ജി ആർ അനിൽ എന്നിവർ ഭക്ഷണത്തിന്റെ നിലവാരം പരിശോധിക്കാൻ ഇന്ന് സ്‌കൂളുകളിൽ എത്തും. വിദ്യാർത്ഥികൾക്കൊപ്പമിരുന്ന് ഉച്ചഭക്ഷണം കഴിച്ചാകും ഇവർ മടങ്ങുക.
ശിവൻകുട്ടി തിരുവനന്തപുരത്തെയും, അനിൽ കുമാർ കോഴിക്കോട്ടെയും സ്‌കൂളുകളിലാകും എത്തുക. ഇവർക്കൊപ്പം ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും. കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ പശ്ചാത്തലത്തിൽ സ്‌കൂളുകളിൽ പരിശോധന നടത്താൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. വിഴിഞ്ഞം വെങ്ങാനൂർ ഉച്ചക്കട എൽഎംഎസ് എൽപി സ്‌കൂളിലെയും, കല്ലുവാതുക്കലിലെ അങ്കണവാടിയിലെയും കുട്ടികൾക്കാണ് ഉച്ചഭക്ഷണത്തിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റത്.
അതേസമയം സംഭവത്തിൽ ശക്തമായ വിമർശനമാണ് സംസ്ഥാന സർക്കാരിനെതിരെ ഉയരുന്നത്. സ്‌കൂൾ തുറക്കുന്നതിന് മുൻപ് അരിയുടെയും,ഭക്ഷ്യസാധനങ്ങളുടെയും ഗുണനിലവാരം അധികൃതർ പരിശോധിച്ച് ഉറപ്പുവരുത്തണം. എന്നാൽ ഇത് കൃത്യമായി പാലിക്കാത്തതാണ് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണം ആയത്. ഇതിനിടെ സ്‌കൂൾ കുട്ടികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാനുള്ള മന്ത്രിമാരുടെ തീരുമാനം പ്രഹസനമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Comments