ദിസ്പൂർ : അസമിലെ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 കുട്ടികൾ ഉൾപ്പെടെ 12 പേർ മരിച്ചു. ഇതോടെ ഈ വവർഷം വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 100 ആയി.ഹൊജായ് ജില്ലയിൽ നാല് , കാംരൂപിൽ രണ്ട് , ബാർപേട്ടയിലും നൽബാരിയിലും മൂന്ന് എന്നിങ്ങനെയാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.അതേസമയം 32 ജില്ലകളിലെ 4,941 വില്ലേജുകളിലായി 54.7 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു എന്നാണ് കണക്കുകൾ.
വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ 845 ദുരിദാശ്വാസ ക്യാമ്പുകൾ തുറന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.2.71 ലക്ഷത്തിലധികം ആളുകളാണ് ക്യാമ്പുകളിൽ കഴിയുന്നത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ദുരിതാശ്വാസ സാധനങ്ങൾ വിതരണം ചെയ്യാൻ 1025 കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ബജാലി, ബക്സ, ബാർപേട്ട, ബിശ്വനാഥ്, സോണിത്പൂർ,ഉദൽഗുരി തുടങ്ങി നിരവധി പ്രദേശങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുകയാണ്.
സൈന്യത്തിന് പുറമെ ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന ,അസം പോലീസിന്റെ ഫയർ ആൻഡ് എമർജൻസി സർവീസ് എന്നിവരും ദുരിത ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തി വരികയാണ് . കൂടാതെ ദുരിതത്തിലായവർക്ക് ,ഭക്ഷണങ്ങളും, മരുന്നുകളും കരസേന ലഭ്യമാക്കുന്നുണ്ട്.
അതേസമയം വെള്ളപ്പൊക്കത്തെ തുടർന്ന് പ്രദേശത്ത് കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 99,026 ഹെക്ടറിൽ കൂടുതൽ കൃഷി നശിച്ചു ,നദികളിലെ ജലനിരപ്പ് അപകടകരമാം വിധം വർദ്ധിച്ചു, വീടുകളിൽ വെളള്ളം കയറിയതിനെ തുടർന്ന് പലതും അപകടനിലയിലാണ്.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സ്ഥിതിഗതികൾ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെത്തി വിലയിരുത്തി.പ്രളയബാധിത പ്രദേശങ്ങൾ ബോട്ടിൽ സന്ദർശിച്ച അദ്ദേഹം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ നേരിൽ കാണുകയും സംസാരിക്കുകയും ചെയ്തു.കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാളും ദുരിതാശ്വാസ ക്വാമ്പുകൾ സന്ദർശിച്ചു.കേന്ദ്ര സംഘം ഉടൻ പ്രദേശത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തുമെന്നും ,സർക്കാരിന് റിപ്പോർട്ട് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി .
















Comments