തിരുവനന്തപുരം: സുരക്ഷിതമല്ലാത്ത അമൃതം പൊടി അങ്കണവാടികളിൽ വിതരണം ചെയ്തതായി സിഎജി റിപ്പോർട്ട്. 3,556 കിലോ അമൃതം പൊടിയാണ് സംസ്ഥാനത്തെ വിവിധ അങ്കണവാടികളിലേക്ക് വിതരണം ചെയ്തത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടും പിടിച്ചെടുത്തില്ലെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഉൾപ്പെടെ നിരവധിയിടങ്ങളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഗുരുതര വീഴ്ചയിലേക്കും പോരായ്മകളിലേക്കും വിരൽ ചൂണ്ടുന്ന സിഎജി റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം ആറ് മാസം മുതൽ മൂന്ന് വയസു വരെയുള്ള കുട്ടികൾക്ക് സുരക്ഷിതമല്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വീഴ്ച ഇടയാക്കിയെന്ന് ചൂണ്ടിക്കാട്ടുന്നു.
ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയിട്ടും പിടിച്ചെടുത്തില്ലെന്നാണ് റിപ്പോർട്ടിലെ ഗുരുതരമായ പരാമർശം. ഭക്ഷ്യസുരക്ഷാ പരിശോധനയ്‌ക്കാവശ്യമായ സംവിധാനങ്ങളിലെ കുറവ്, പരിശോധിക്കാൻ ആളില്ലാത്ത അവസ്ഥ, അംഗീകാരമുള്ള ലാബുകളുടെ പരിമിതി, ആവശ്യത്തിന് വാഹന സൗകര്യമില്ലായ്ക തുടങ്ങി ഭക്ഷ്യസുരക്ഷാവകുപ്പിൽ നിലവിലുള്ള പോരായ്മകളും റിപ്പോർട്ട് തുറന്നുകാട്ടുന്നു.
















Comments