ന്യൂഡൽഹി: സംഭാവന ലഭിച്ച കോടികൾ ദുരുപയോഗം ചെയ്തിന് സാമൂഹ്യപ്രവർത്തകയും നർമ്മദ ബച്ചാവോയുടെ സ്ഥാപകയുമായ മേധാ പട്കറിനെതിരെ കേസ്.
വനവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനെന്ന പേരിൽ പിരിച്ച 13 കോടി രൂപ ദുരുപയോഗം ചെയ്തതിനാണ് കേസ്. മേധാപട്കറിനെ കൂടാതെ മറ്റ് 11 പേർക്കെതിരെയും മദ്ധ്യപ്രദേശ് പോലീസ് കേസെടുത്തിട്ടുണ്ട്.
നർമ്മദ നവനിർമ്മാൺ അഭിയാൻ ട്രസ്റ്റ് പിരിച്ച പണം ദേശ വിരുദ്ധ പ്രവൃത്തികൾക്കായി ഉപയോഗിച്ചുവെന്നും പരാതിയിലുണ്ട്. വഞ്ചനാ കുറ്റം ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രീതം രാജ് ബഡോലെ എന്നയാളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
മേധാപട്കർ സാമൂഹ്യപ്രവർത്തകയായി ആൾമാറാട്ടം നടത്തി ആളുകളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പ്രീതം രാജ് ബഡോലെ ആരോപിച്ചു. ജനങ്ങളുടെ ക്ഷേമത്തിനെന്ന പേരിൽ പിരിക്കുന്ന പണം ദേശവിരുദ്ധ പ്രവൃത്തികൾക്കായി ദുരുപയോഗം ചെയ്‌തെന്ന ഗുരുതരമായ ആരോപണവും പ്രീതം ഉന്നയിക്കുന്നുണ്ട്.
നർമ്മദ നവനിർമ്മാൺ അഭിയാൻ ട്രസ്റ്റിൽ ട്രസ്റ്റി സ്ഥാനമാണ് മേധാ പട്കറിനുള്ളത്. തനിക്ക് കേസുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്ന് മേധാ പട്കർ പ്രതികരിച്ചു.
















Comments