ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ വിവാദ മദ്യവ്യവസായി വിജയ് മല്യയ്‌ക്ക് തടവു ശിക്ഷ. നാല് മാസം തടവും 2000 രൂപ പിഴയുമാണ് സുപ്രീംകോടതി വിധിച്ചത്. ഒരു മാസത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി ശിക്ഷ അനുഭവിക്കണം. ബാങ്കുകൾക്ക് നൽകാനുള്ള പണം പലിശ സഹിതം ഒരു മാസത്തിനുള്ളിൽ നൽകണമെന്നും ഉത്തരവിൽ പറയുന്നു. പണം തിരിച്ചടച്ചില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടാനും സുപ്രീംകോടതി നിർദ്ദേശമുണ്ട്. അദ്ദേഹം ഒരു കുറ്റബോധവും കാണിച്ചില്ലെന്ന് കോടതി വിധി പുറപ്പെടുവിക്കുന്നതിനിടെ നിരീക്ഷിച്ചു.
കോടതി ഉത്തരവ് ലംഘിച്ച് വിജയ് മല്യ 2017ൽ മകൾക്ക് 40 ദശലക്ഷം ഡോളർ കൈമാറിയെന്ന കേസിലാണ് വിധി. മല്യ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.
ബ്രിട്ടനിലേക്ക് ഒളിച്ചുകടന്ന മല്യയുടെ അഭാവത്തിലാണ് കേസിൽ വിചാരണ പൂർത്തിയാക്കിയത്. ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.
9000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് മല്യയുടെ പേരിലുള്ളത്. എസ്ബിഐ ഉൾപ്പെടെ 13 ഇന്ത്യൻ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത ശേഷം തുക തിരിച്ചടയ്‌ക്കാതെ 2016 മാർച്ച് 2 നാണ് രാജ്യസഭാ അംഗം കൂടിയായിരുന്ന വിജയ് മല്ല്യ ലണ്ടനിലേക്ക് കടന്നത്. ഇതിന് പിന്നാലെ ഇയാളുടെ ഫ്രാൻസിലെ കോടികൾ വിലമതിക്കുന്ന ആസ്തികൾ ഇഡി കണ്ടുകെട്ടിയിരുന്നു. 14 കോടി രൂപയിലേറെ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇഡി കണ്ടെത്തിയത്. ഇഡിയുടെ അഭ്യർത്ഥന പ്രകാരം ഫ്രാൻസ് അധികൃതർ സ്വത്തുക്കൾ പിടിച്ചെടുക്കുകയായിരുന്നു. നിലവിൽ ബ്രിട്ടനിൽ അഭയം ചോദിച്ചിച്ചിരിക്കുകയാണ് വിജയ് മല്യ.
















Comments