തിരുവനന്തപുരം : നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരീക്ഷ എഴുതിച്ച സംഭവത്തിൽ പ്രാദേശിക ഏജൻസിക്കെതിരെ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തിൽ വനിതാ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനികളുടെ പരാതിയെ തുടർന്നാണ് നടപടി. സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നീ വകുപ്പകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ, അടിവസ്ത്രം അഴിപ്പിച്ചതുമായി തങ്ങൾക്ക് ബന്ധമില്ലെന്നാണ് സ്‌കൂൾ അധികൃതർ പറഞ്ഞത്. പരീക്ഷ നടത്താൻ ഹാളുകൾ വിട്ടുനൽകുക മാത്രമാണ് ചെയ്തത് എന്നും ഇവർ വിശദീകരിച്ചു.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കാണ് പരീക്ഷാ ചുമതല. ഇവർ അതാത് പ്രദേശങ്ങളിലെ ഏജൻസികൾക്കാണ് പരീക്ഷയ്‌ക്കെത്തുന്നവരെ പരിശോധിക്കാനുള്ള ചുമതല നൽകുന്നത്. കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തിലെ പരിശോധനയും പുറത്തുള്ള ഏജൻസിയാണ് നടത്തിയത്. മറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും പരാതികൾ ലഭിക്കാത്ത സാഹചര്യത്തിൽ ഈ ഏജൻസിക്കുണ്ടായ വീഴ്ചയാണിത് എന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ ഏജൻസി ജീവനക്കാരെ ഉൾപ്പെടെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം
അതേസമയം സഭവത്തിൽ നേരിട്ട് പരാതി ലഭിച്ചിട്ടില്ലെന്ന് എൻടിഎ അറിയിച്ചു. എൻടിഎയുടെ നിർദ്ദേശപ്രകാരം സിറ്റി കോർഡിനേറ്റർ കൊല്ലം, സെന്റർ സൂപ്രണ്ട്, പരീക്ഷാ കേന്ദ്രത്തിന്റെ നിരീക്ഷകൻ എന്നിവർ ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പരാതിക്ക് പിന്നിൽ ദുരുദ്ദേശം ഉള്ളതായി സിറ്റി കോർഡിനേറ്ററുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. എൻടിഎ ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
Comments