കൊച്ചി: ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യം ഉന്നയിച്ച് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. തിയറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ 42 ദിവസങ്ങൾക്ക് ശേഷം ഒടിടിക്ക് നൽകുന്ന പ്രവണത അവസാനിപ്പിക്കണം. ചിത്രം ഒടിടിയ്‌ക്ക് നൽകുന്ന സമയപരിധി വർദ്ധിപ്പിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇന്ന് കൊച്ചിയിൽ ചേരുന്ന യോഗത്തിൽ ഇക്കാര്യം തിയറ്റർ ഉടമകൾ അവതരിപ്പിക്കും.
തീയേറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ 42 ദിവസം കഴിഞ്ഞാൽ ഉടൻ ഒടിടി പ്ലാറ്റ്‍ഫോമിന് നൽകുകയാണ്. കരാർ ലംഘിച്ച് പല ചിത്രങ്ങളും ഇതിന് മുമ്പായും ഒടിടിയിൽ എത്തുന്നു. കെജിഎഫ്, ആർആർആർ, വിക്രം, മാസ്റ്റർ തുടങ്ങിയ വലിയ സിനിമകൾക്ക് മാത്രമാണ് ജനങ്ങൾ ഇപ്പോൾ വലിയ തരത്തിൽ തിയറ്ററിൽ എത്തുന്നത്. ഈ സ്ഥിതി തുടരകയാണെങ്കിൽ തിയറ്ററുകൾ അടച്ചു പൂട്ടേണ്ടി വരുമെന്നും ഉടമകൾ വ്യക്തമാക്കുന്നു.
ഒടിടിയുമായി ബന്ധപ്പെട്ട് തിയറ്റർ ഉടമകൾ ഉന്നയിച്ച ആവശ്യം നേരത്തെ ഫിലിം ചേംബർ തള്ളിയിരുന്നു. സിനിമകൾ ഒടിടിക്ക് നൽകുന്ന സമയപരിധി 56 ദിവസമാക്കണമെന്ന ആവശ്യമാണ് ഫിലിം ചേംബർ പരിഗണിക്കാതിരുന്നത്. തങ്ങളുടെ ആവശ്യം ശക്തമായി ഉന്നയിക്കാനാണ് തിയറ്റർ ഉടമകളുടെ തീരുമാനം. പാപ്പൻ, തല്ലുമാല, സോളമന്‍റെ തേനീച്ചകൾ, ഗോൾഡ് തുടങ്ങിയ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുമ്പോഴാണ് ഫിയോക് കടുത്ത നടപടികളിലേക്ക് കടക്കുന്നത്. സംഘടനയുമായി സഹകരിക്കാത്ത താരങ്ങൾക്കും നിർമ്മാതാക്കൾക്കുമെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.
















Comments