സാമ്പത്തിക മാന്ദ്യത്തിലേക്ക് ഇന്ത്യ വഴുതിവീഴാൻ ഒരു സാദ്ധ്യതയുമില്ലെന്ന് ബ്ലൂംബർഗ് സർവ്വെ; നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്ന റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ഇങ്ങനെ ന്യൂഡൽഹി: ഇന്ത്യയെ സാമ്പത്തിക മാന്ദ്യം കീഴ്പ്പെടുത്താനുള്ള ഒരു സാദ്ധ്യതയുമില്ലെന്ന് സർവ്വെ റിപ്പോർട്ട്.
ലോകത്തിലെ മികച്ച സാമ്പത്തിക വിദഗ്ധരുടെ നേതൃത്വത്തിൽ ബ്ലൂംബർഗ് നടത്തിയ സർവ്വെയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പല ലോക രാജ്യങ്ങളിലും സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യത വർദ്ധിച്ചു വരുന്ന സാഹചര്യത്തിലായിരുന്നു സർവ്വെ. രാജ്യത്തെ നിക്ഷേപകർക്കും വ്യവസായികൾക്കും ആത്മവിശ്വാസം നൽകുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.
അയൽ രാജ്യങ്ങളായ ചൈനയും പാകിസ്താനും സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്താനുള്ള സാധ്യത 20 ശതമാനമാണ്. പക്ഷെ ഇന്ത്യയ്‌ക്ക് ഈ സാദ്ധ്യത പൂജ്യമാണ് റിപ്പോർട്ട് തയ്യാറാക്കിയ വിദഗ്ധർ കൽപ്പിക്കുന്നത്. ഇത് അഭിമാന നേട്ടമായിട്ടാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. പാകിസ്താനും ശ്രീലങ്കയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിൽ ഇന്ത്യയുടേയും ഭാവി അതായിരിക്കുമെന്ന് വ്യാജപ്രചാരണങ്ങൾ വ്യാപകമായിരുന്നു. ഇതിനുള്ള തക്ക മറുപടിയാണ് ബ്ലൂംബർഗിന്റെ ഈ സർവ്വേ റിപ്പോർട്ട്.
യൂറോപ്യൻ രാജ്യങ്ങളെയും അമേരിക്കയെയും അപേക്ഷിച്ച് എഷ്യൻ സമ്പദ് വ്യവസ്ഥകൾക്ക് സാമ്പത്തിക മാന്ദ്യത്തെ ചെറുക്കാനുള്ള ശേഷി കൂടുതലാണെന്നും സർവ്വേ ചൂണ്ടിക്കാണിക്കുന്നു. ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളിൽ ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യ കുതിച്ചെത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. 2021 – 22 സാമ്പത്തിക വർഷത്തിൽ 8.7 ശതമാനം ജിഡിപി വളർച്ച കൈവരിച്ചതോടെയാണ് ഇത് സാധ്യമായത്. ചൈനയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. ചൈനയ്‌ക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 8.1 ശതമാനം മാത്രമാണ് ജിഡിപി വളർച്ച നേടാനായത്.
കഴിഞ്ഞ മെയിൽ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്ത് വിട്ട കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്. മോശം സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലുള്ള ശ്രീലങ്കയ്‌ക്ക് സാമ്പത്തിക മാന്ദ്യത്തിലേക്കുള്ള സാധ്യത 85 ശതമാനമാണ്. ന്യൂസിലാൻഡ് 33 ശതമാനവും ദക്ഷിണ കൊറിയയും ജപ്പാനും 25 ശതമാനവും, ഓസ്ട്രേലിയ, ഹോങ്കോങ് തായ് വാൻ എന്നീ രാജ്യങ്ങൾ 20 ശതമാനവുമാണ് സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമരാനുള്ള സാധ്യത.
മലേഷ്യ 13 ശതമാനം, വിയറ്റ്നാമും തായിലന്റും 10 ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്രസർക്കാർ സാമ്പത്തിക മേഖലയിൽ നടത്തുന്ന ശക്തമായ ഇടപെടലാണ് ഇന്ത്യയ്‌ക്ക് തുണയായതെന്നാണ് വിലയിരുത്തൽ. രാജ്യത്തിന്റെ വ്യവസായ മേഖലകളിലേക്ക് കൂടുതൽ വിദേശനിക്ഷേപം ആകർഷിക്കാനും നിക്ഷേപകരെ ആകർഷിക്കാനുമുൾപ്പെടെ വിപുലമായ പദ്ധതികളാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടത്തിവരുന്നത്. ആത്മനിർഭർ ഭാരത് പദ്ധതിയുൾപ്പെടെ ഇത് ലക്ഷ്യമിട്ടാണ് സർക്കാർ അവതരിപ്പിച്ചത്.
Comments