കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വ്യാജ വാർത്ത നൽകിയതിൽ മാപ്പ് പറഞ്ഞ് റിപ്പോർട്ടർ ചാനൽ. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കേസിലാണ് മാപ്പ് പറഞ്ഞത്.
വ്യാജവാർത്ത നൽകിയതിൽ ക്ഷമാപണം നടത്താൻ കേന്ദ്രസർക്കാർ ചാനലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് റിപ്പോർട്ടർ ചാനൽ മാപ്പപേക്ഷിച്ചത്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂർ ലോക്‌സഭയിൽ ഇക്കാര്യം വ്യക്തമാക്കി.
റിപ്പോർട്ടർ ചാനലിനെതിരായി ലഭിച്ച പരാതികൾ പരിശോധിക്കുകയും 1995ലെ കേബിൾ ടെലിവിഷൻ നെറ്റ് വർക്ക്(റെഗുലേഷൻ) അക്ടിലെ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് വ്യാജ വാർത്ത നൽകിയതിന് ക്ഷമാപണം നടത്താൻ കേന്ദ്രസർക്കാർ ഉത്തരവ് നൽകിയതെന്നും കേന്ദ്രമന്ത്രി ലോക്‌സഭയിൽ വ്യക്തമാക്കി.
വാർത്ത നൽകിയ റിപ്പോർട്ടർ ചാനലിനെതിരായി സ്വീകരിച്ച നടപടികളെ സംബന്ധിച്ച് കെ.സുധാകരന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പോർട്ടർ ചാനലിനും എംവി നികേഷ് കുമാറിനും എതിരായി ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് താൻ നോട്ടീസ് അയച്ചിരുന്നു. ഈ കേസുമായി മുന്നോട്ട് പോകുമെന്നും സുധാകരൻ പറഞ്ഞു.
















Comments