സാധനങ്ങളും ചില വസ്തുക്കളും ഒക്കെ ഷെയർ ഇട്ട് വാങ്ങുന്നത് ഇന്ന് സർവ്വ സാധാരണമാണ്. പൊതുവേ ലോട്ടറി ടിക്കറ്റുകളും അത്തരത്തിൽ നാം വാങ്ങാറുണ്ട്. പലർക്കും ആ ടിക്കറ്റുകളിൽ നിന്ന് ഒന്നാം സമ്മാനവും ലഭിച്ചിട്ടുണ്ടാകും. ഓണം ബംപർ എത്തിയിരിക്കുന്ന സാഹചര്യത്തിൽ ചിലരെങ്കിലും ആലോചിക്കാതെ ഇരിക്കില്ല ഷെയർ ഇട്ട് ടിക്കറ്റ് വാങ്ങുന്ന കാര്യം . അതിനാൽ തന്നെ അങ്ങനെ വാങ്ങുന്നവർ ഇതൊന്ന് അറിഞ്ഞിരിക്കുക.
ലോട്ടറി ടിക്കറ്റ് ഷെയർ ഇട്ട് വാങ്ങുമ്പോൾ ഇത്ര പേർ ഒന്നിച്ചെ വാങ്ങാവൂ എന്ന നിബന്ധന ഒന്നും തന്നെ ഇല്ല. അതിന് നിയമ പരമായ തടസങ്ങളും ഇല്ല. എന്നാൽ അറിയേണ്ടത് മറ്റൊരു കാര്യമാണ്. സമ്മാന തുകയായി ലഭിക്കുന്ന തുക ഒന്നിലധികം ബാങ്കുകളിലേക്ക് കൈമാറാൻ ലോട്ടറി വകുപ്പിന് സാധിക്കില്ല . ഈ തുക വകുപ്പ് വീതിച്ച് നൽകുകയും ഇല്ല.
ഇനി വാങ്ങിയ ടിക്കറ്റിന് സമ്മാനം ലഭിക്കുകയാണെങ്കിൽ തുക കൈപ്പറ്റുന്നതിനായി കൂട്ടത്തിലുള്ള ഒരാളെ നിങ്ങൾ ചുമതലപ്പെടുത്തണം. ഇത്തരത്തിൽ ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തുന്ന കാര്യം 50 രൂപയുടെ മുദ്രപത്രത്തിൽ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പിൽ ഹാജരാക്കണം. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമർപ്പിക്കേണ്ടത്. അവരുടെ അക്കൗണ്ടിലേക്കാവും പണം കൈമാറുക. അതിന് സാധിക്കില്ലെങ്കിൽ മറ്റൊരു വഴി ഉണ്ട്. ടിക്കറ്റ് എടുക്കുന്നവർ ഒന്നിച്ച് ബാങ്ക് അക്കൗണ്ട് ആരംഭിക്കുക. അതിൽ സമ്മാനതുക മാറ്റുക. അങ്ങനെയെങ്കിൽ ബാങ്ക് അക്കൗണ്ടിൽ പേര് ചേർത്ത എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിനെ അറിയിക്കണം.
25 കോടിയാണ് ഓണം ബംപറിന്റെ സമ്മാന തുക. സമ്മാനമടിച്ചാൽ 15.75 കോടി രൂപയാവും ജേതാവിന് ലഭിക്കുക. ആദായനികുതി കുറച്ചതിന് ശേഷമുള്ള തുകയാണ് ഇത്. നറുക്കെടുപ്പ് നടന്ന് മുതൽ 30 ദിവസത്തിനുള്ളിൽ ഒറിജിനൽ ടിക്കറ്റ്, ബന്ധപ്പെട്ട രേഖകൾ സഹിതം അധികൃതർക്ക് മുന്നിൽ ഹാജരാക്കേണ്ടതാണ്.
















Comments