തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആറ് ഡാമുകളിൽ റെഡ് അലർട്ട് തുടരുന്നു. പൊന്മുടി, കല്ലാർകുട്ടി, ലോവർ പെരിയാർ, ഇരട്ടയാർ, മൂഴിയാർ, കുണ്ടള ഡാമുകളിലാണ് റെഡ് അലർട്ട്. പെരിങ്ങൽക്കത്ത്, മീങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലർട്ടാണ്. വലിയ ഡാമുകളിൽ നിലവിൽ ആശങ്കയുടെ സാഹചര്യമില്ലെങ്കിലും, പരമാവധി സംഭരണശേഷിയിലേക്ക് എത്തിക്കാതെ ക്രമീകരണം തുടരാണ് നിലവിലെ തീരുമാനം.
വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ മലമ്പുഴ ഡാം നാളെ തുറക്കും രാവിലെ ഒമ്പതുമണിക്കാണ് ഡാം തുറക്കുക. കൽപ്പാത്തി, ഭാരതപ്പുഴ,എന്നീ നദീതീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ട് നാളെ രാവിലെ തുറന്നേക്കും ഇത് സംബന്ധിച്ച് തമിഴ്‌നാടിന്റെ ആദ്യഘട്ട മുന്നറിയിപ്പ് വന്നു.136 അടി പിന്നിട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
കാഞ്ഞിരപ്പുഴ ഡാം പരിസരത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നിലവിൽ 50 സെ.മീ ഉയർന്നിരിക്കുന്ന കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകൾ 60 സെ.മീ ആയി ഉയർത്തുമെന്ന് ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു .ഇടുക്കി കല്ലാർ അണക്കെട്ട് തുറന്നേക്കും. 822.80 മീറ്റർ ആണ് ഇപ്പോഴത്തെ ജലനിരപ്പ്. 824 മീറ്ററിനു മുകളിൽ എത്തിയാൽ ഷട്ടർ തുറക്കും. കല്ലാർ പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
തെന്മല ഡാം നാളെ രാവിലെ 11 മണിക്ക് തുറന്ന് വെള്ളമൊഴുക്കി വിടും. ഡാമിലെ മൊത്തം സംഭരണ ശേഷിയുടെ 71 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. 3 ഷട്ടറുകളും 50 സെൻറീമീറ്റർ വീതമാകും ഉയർത്തുക.
















Comments