കോട്ടയം: ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ച് വഴി തെറ്റി എത്തിയ കാർ ഒഴുക്കിൽ പെട്ടു. കാറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപെട്ടു. അൽപ്പദൂരം തോട്ടിലൂടെ ഒഴുകിയ കാർ നാട്ടുകാർ പിടിച്ചു കെട്ടിയതോടെയാണ് കാറിലുണ്ടായിരുന്നവർ രക്ഷപെട്ടത്. ആറ് മാസം പ്രായമുളള കുഞ്ഞും കാറിനുള്ളിൽ ഉണ്ടായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെ തിരുവാതിക്കലിന് സമീപമായിരുന്നു സംഭവം. കുമ്പനാട് സ്വദേശികളായ ഡോ.സോണിയ, അമ്മ ശോശാമ്മ, സഹോദരൻ അനീഷ്, സോണിയയുടെ ആറ് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്.
എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് പോവുകയായിരുന്നു കുടുംബം. രാത്രി വൈകിയാണ് ഇവർ യാത്ര തിരിച്ചത്. തിരുവാതിക്കൽ നിന്ന് വഴിതെറ്റിയാണ് ഇവർ പാറേച്ചാലിൽ എത്തിയത്. പാറേച്ചാൽ ബോട്ടുജെട്ടിയുടെ ഭാഗത്തേക്കാണ് കാർ പോയത്. ഇവിടെ റോഡിൽ ഉൾപ്പെടെ കുത്തൊഴുക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയായിരുന്നു.
പാറേച്ചാൽ ജെട്ടിയുടെ അടുത്ത് എത്തിയപ്പോഴാണ് കാർ തോട്ടിലേക്ക് പതിച്ചത്. ഇതോടെ യാത്രക്കാർ നിലവിളിക്കുകയും ചില്ലിൽ ഇടിച്ച് ശബ്ദമുണ്ടാക്കുകയും ചെയ്തു. നാട്ടുകാരായ സത്യൻ, വിഷ്ണു എന്നിവർ ഓടിയെത്തിയാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. ഈ സമയം കാർ വെള്ളത്തിലൂടെ 300 മീറ്ററോളം ഒഴുകി നീങ്ങിയിരുന്നു.
ഇതിനിടെ കാറിന്റെ മുൻഭാഗം ചെളിയിൽ താണു. നാട്ടുകാർ കയറിട്ട് കാർ അടുത്തുള്ള വൈദ്യുതതൂണിൽ ബന്ധിപ്പിച്ചു. വാതിൽ തുറന്ന് കുഞ്ഞിനേയും മറ്റുള്ളവരേയും പുറത്തെത്തിച്ചു. ആർക്കും പരിക്കുകളില്ല. രാത്രിയിൽ എത്തിയ ബന്ധുക്കളോടൊപ്പം ഇവരെ വിട്ടു.
Comments