ന്യൂയോർക്ക്: എഴുത്തുകാരൻ സർ സൽമാൻ റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ചയാളുടെ ചിത്രം ന്യൂയോർക് പോലീസ് പുറത്തുവിട്ടു. ന്യൂജേഴ്സിയിൽ നിന്നുള്ള ഹാദി മേതർ എന്ന ഭീകരനാണ് ആക്രമണം നടത്തിയത്.
ന്യൂയോർക്കിലുള്ള ചൗത്വാക്വാ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിപാടിക്കിടെയായിരുന്നു ആക്രമണം.സദസ്സിലിരുന്ന ഭീകരൻ വേദിയിലേക്ക് ചാടിക്കയറി കത്തിയുപയോഗിച്ച് സൽമാൻ റുഷ്ദിയെ കഴുത്തിലും വയറിലും ആഞ്ഞു കുത്തുകയായിരുന്നു. ആക്രമണത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ അദ്ദേഹം ശ്രമിച്ചെങ്കിലും കഴുത്തിൽ കുത്തേറ്റതോടെ കുഴഞ്ഞു വീണു. വീണയിടത്തിട്ട് നെഞ്ചിലും തോളെല്ലിനിടയിലും മുഖത്തും അക്രമി ആഞ്ഞു കുത്തിയെന്ന് ദൃക്ഷാക്ഷികൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴുത്തിലുള്ള മുറിവിൽ നിന്ന് രക്തം ചീറ്റിത്തെറിക്കുന്നുണ്ടായിരുന്നു. പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ പരിപാടിയുടെ അദ്ധ്യക്ഷനായ ഹെൻഡ്രി റീസിനും പരിക്കേറ്റെന്ന് ന്യൂയോർക് പോലീസ് പറഞ്ഞു. ഇപ്പോൾ വെൻ്റിലേറ്ററിലുള്ള അദ്ദേഹത്തിന്റെ ഒരു കണ്ണ് പൂർണ്ണമായും നഷ്ടപ്പെട്ടെന്നും ജീവൻ തിരിച്ചുപിടിക്കാൻ ഡോക്ടർമാർ കിണഞ്ഞു പരിശ്രമിക്കുകയാണെന്നും റുഷ്ദിയുടെ സുഹൃത്തായ പ്രസാധകൻ ആൻഡ്രൂ വെയ്ലി മാദ്ധ്യമങ്ങളെ അറിയിച്ചു.
ഇന്ത്യൻ വംശജനായ ബ്രിട്ടിഷ് പൗരനാണ് എഴുപത്തഞ്ചുകാരനായ സൽമാൻ റുഷ്ദി. കഴിഞ്ഞ 20 വർഷമായി യുഎസിലാണ് താമസം. 1981ല്‍ പുറത്തുവന്ന ‘മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍’ എന്ന നോവലിലൂടെയാണ് സൽമാൻ റുഷ്ദി പ്രസിദ്ധനാവുന്നത്. ഈ പുസ്തകത്തിന് ബുക്കർ പുരസ്കാരം ലഭിച്ചിരുന്നു.
Comments