പട്‌ന: ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മഹാഗഡ്ബന്ധൻ സഖ്യം അധികാരത്തിലേറിയ ശേഷം ക്രമസമാധാന നില തകരുന്നതായി റിപ്പോർട്ട്. സർക്കാരിന്റെ സ്വന്തം ആളുകളാണെന്ന് ആക്രോശിച്ച് തെരുവിലിട്ട് ജനങ്ങളെ ആക്രമിക്കുകയാണ് ഗുണ്ടകൾ.
പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയാണ് ആക്രമണം നടത്തുന്നത്. ഷെയ്ഖ്പുര ജില്ലയിലെ 12 ലധികം കടയുടമകൾക്കാണ് ഗുണ്ടകളുടെ മർദ്ദനമേറ്റത്. കടകളിലേക്ക് ഇരച്ചെത്തിയ ഗുണ്ടകൾ കടയുടമകളെ മർദ്ദിക്കുകയും കട തല്ലി തകർക്കുകയുമായിരുന്നു.
ഇപ്പോൾ സർക്കാർ മാറിയെന്നും തങ്ങളുടെ നേതാക്കളാണ് സംസ്ഥാനം ഭരിക്കുന്നതുമെന്നാണ് അക്രമികൾ പറയുന്നതെന്ന് കടയുടമകൾ വെളിപ്പെടുത്തി. സംഭവം നടന്ന് ഏറെ വൈകിയാണ് പോലീസ് പ്രദേശത്ത് എത്തിയതെന്ന് പരാതിയുണ്ട്. തുടർന്ന് ഗുണ്ടാസംഘത്തിലെ ഒരാളെ മാത്രം അറസ്റ്റ് ചെയ്ത് കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.















