മലപ്പുറം : സ്വർണ്ണക്കടത്തുമായോ ഡോളർ കടത്തുമായോ മുഖ്യ മന്ത്രിക്കോ കുടുംബത്തിനോ ബന്ധം ഇല്ലെന്ന് കെ. ടി ജലീൽ. ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് ന്യായീകരണവുമായി വീണ്ടും ജലീൽ എത്തിയിരിക്കുന്നത്. വിഷയം പ്രതിപക്ഷവും, മാദ്ധ്യമങ്ങളും ചേർന്ന് കെട്ടിച്ചമച്ചതാണെന്നും ജലീൽ പറയുന്നു .
”സ്വർണ്ണക്കടത്തുമായോ ഡോളർ കടത്തുമായോ ബന്ധമില്ലാത്ത മുഖ്യമന്ത്രിയേയും കുടുംബത്തെയും കൂകി വിളിക്കുകയായിരുന്നു. വിനീതനായ തന്നെയും അപമാനിക്കാനും താറടിക്കാനും ശ്രമിച്ചു. അതിന് ഇറങ്ങി തിരിച്ച ‘ഡിപ്ലോമാറ്റിക്ക് സ്വർണ്ണക്കടത്തു’ കേസിലെ പ്രതികൾക്കെതിരെ ഞാൻ പോലീസിൽ പരാതി നൽകിയിരുന്നു. അത് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട കക്ഷി നൽകിയ ഹർജി ഹൈക്കോടതി തള്ളി.
താൻ നൽകിയ പരാതിയെ പരിഹസിക്കുകയും അതിലെ വരികൾ മുടിനാരിഴകീറി അപഗ്രഥിച്ച് പുച്ഛിക്കുകയും എനിക്ക് വിവരമില്ലെന്ന് മീഡിയാ റൂമിലിരുന്ന് ആക്രോശിച്ചട്ടഹസിക്കുകയും എന്നെ ഒറ്റ തിരിഞ്ഞ് വേട്ടയാടുകയും ചെയ്ത കോട്ടിട്ട ചാനൽ അവതാരകർക്കും, അന്തിച്ചർച്ചകളിലെ സ്ഥിര ഇടതു വിരുദ്ധ ന്യായീകരണ തൊഴിലാളികൾക്കും, അവരുടെ വാദങ്ങളെ അണ്ണാക്ക് തൊടാതെ വിഴുങ്ങിയ പ്രതിപക്ഷ നേതാവിനും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി വിനയപുരസ്സരം സമർപ്പിക്കുന്നു ” എന്നായിരുന്നു ന്യായീകരണം.
Comments