തിരുവനന്തപുരം: വിദേശത്ത് നിന്നും വരുന്നവര്‍ക്ക് രാജ്യത്ത് ലഭ്യമായ കൊറോണ വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇവർക്ക് രണ്ടാം ഡോസായോ കരുതൽ ഡോസായോ വാക്സിൻ എടുക്കാം. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. വിദേശത്ത് ലഭ്യമായ വാക്‌സിന്‍ എടുത്ത ശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് തങ്ങൾ സ്വീകരിച്ച വാക്സിൻ രാജ്യത്ത് ലഭിക്കാത്തത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇത് സംസ്ഥാനം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചുവെന്നും അതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ സംസ്ഥാനത്തും വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പിന്റെ ശുപാര്‍ശ പ്രകാരമാണ് നടപടി. ഇതനുസരിച്ച്, ഭാഗികമായി വാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും രാജ്യത്ത് ലഭിക്കുന്ന രണ്ടാമത്തെ ഡോസ് അല്ലെങ്കില്‍ മുന്‍കരുതല്‍ ഡോസ് സ്വീകരിക്കാവുന്നതാണ്. വിദേശത്ത് നിന്നും വരുന്നവരുടെ വാക്‌സിനേഷനായി പോര്‍ട്ടലില്‍ ആവശ്യമായ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍ 12 മുതല്‍ 14 വരെ വയസുള്ള കുട്ടികള്‍ക്ക് കോര്‍ബിവാക്‌സ് വാക്‌സിനും 15 മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവാക്‌സിനുമായിരിക്കും ലഭിക്കുക എന്നും മന്ത്രി വിശദീകരിച്ചു.
വാക്‌സിനെടുക്കാത്ത 12 വയസിന് മുകളിലുള്ള മുഴുവന്‍ പേരും വാക്‌സിനെടുക്കണമെന്ന് മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ഒന്നും രണ്ടും ഡോസ് കൊറോണ വാക്‌സിന്‍ സമയബന്ധിതമായി എടുത്താല്‍ മാത്രമേ ശരിയായ പ്രതിരോധം ലഭിക്കൂ. 18 വയസിന് മുകളിലുള്ളവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് 6 മാസത്തിന് ശേഷം കരുതല്‍ ഡോസ് എടുക്കാവുന്നതാണ്. പഠനത്തിനോ ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കോ വിദേശത്ത് പോകുന്നവര്‍ക്ക് 90 ദിവസം കഴിഞ്ഞും കരുതല്‍ ഡോസ് എടുക്കാം.
സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കരുതല്‍ ഡോസ് സര്‍ക്കാര്‍ കൊറോണ വാക്‌സിനേഷന്‍ സെന്ററുകളില്‍ സൗജന്യമാണ്. സൗജന്യ കരുതല്‍ ഡോസ് വാക്‌സിന്‍ സെപ്റ്റംബര്‍ മാസം അവസാനംവരെ മാത്രമാണ് ഉണ്ടായിരിക്കുക. 12 മുതല്‍ 14 വരെ പ്രായമുള്ള 79 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 47 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 15 മുതല്‍ 17 വരെ പ്രായമുള്ള 86 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 61 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 18 വയസിന് മുകളിലുള്ള 89 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും 13 ശതമാനം പേര്‍ക്ക് കരുതല്‍ ഡോസും നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
Comments