തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേത്രങ്ങൾ കമ്യൂണിസ്റ്റ് സർക്കാരുകൾ കൈയ്യടക്കി വെയ്‌ക്കുകയാണ് എന്ന മുൻ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ അഭിപ്രായത്തിനെതിരെ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. നിയമസഭയിൽ സംസാരിക്കവെയാണ് മന്ത്രിയുടെ വിമർശനം. ഇന്ദുമൽഹോത്രയയുടെ പരാമർശം തെറ്റിദ്ധാരണ ഉണ്ടാക്കുന്നു. കമ്യൂണിസ്റ്റുകാർ ക്ഷേത്രങ്ങൾ കയ്യടക്കുന്നു എന്നും വരുമാനം ലക്ഷ്യമിടുന്നു എന്നുമുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നുമാണ് കെ.രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞത്.
അനുചിതമായ പരാമർശമാണ് ഇന്ദു മൽഹോത്ര നടത്തിയത്. അഞ്ച് ദേവസ്വം ബോർഡുകളാണ് സംസ്ഥാനത്തുള്ളത്. ഒരു രൂപ പോലും സർക്കാർ എടുക്കുന്നില്ലെന്ന് മാത്രമല്ല ക്ഷേത്രങ്ങളേയും ദേവസ്വം ബോർഡുകളേയും സഹായിക്കുകയാണ് സർക്കാർ ചെയ്തതെന്നുമാണ് മന്ത്രി കെ.രാധാകൃഷ്ണന്റെ വാദം. കൊറോണ കാലത്ത് ക്ഷേത്രങ്ങളുടെ പ്രവർത്തനം നിലച്ചപ്പോൾ 450 കോടി രൂപയാണ് സംസ്ഥാന സർക്കാർ നൽകിയതെന്നും മന്ത്രി പറയുന്നു.
ശബരിമല തീർത്ഥാടകർക്ക് അഞ്ച് ഇടത്താവളം ഉണ്ടാക്കാൻ 118 കോടി രൂപ കിഫ്ബി വഴി അനുവദിച്ചു. ക്ഷേത്രങ്ങളെയും ദേവസ്വം ബോർഡുകളേയും സംരക്ഷിക്കുന്ന നിലപാടിൽ മാറ്റമില്ലെന്നുമാണ് മന്ത്രി നിയമസഭയിൽ വിശദീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ജൂബിലി ആഘോഷത്തിൽ പങ്കെടുക്കവെയാണ് മുൻ ജസ്റ്റിസ് ഇടത് സർക്കാരുകൾക്കെതിരെ വിമർശനം ഉന്നയിച്ചത്. വരുമാനം കണ്ട് ഹിന്ദു ക്ഷേത്രങ്ങൾ ഏറ്റെടുക്കാൻ കമ്യൂണിസ്റ്റ് സർക്കാരുകൾ ശ്രമിക്കുകയാണെന്നും താനും യു.യു ലളിതും ചേർന്നാണ് ആ നീക്കം തടഞ്ഞെതെന്നുമാണ് ഇന്ദു മൽഹോത്ര തുറന്നു പറഞ്ഞത്.
















Comments