ന്യൂഡൽഹി: രാജ്യത്തിന്റെ സ്വാശ്രയശീലത്തിന്റെയും അഭിലാഷത്തിന്റെയും പ്രതീകമാണ് ഐഎൻഎസ് വിക്രാന്ത് എന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.ഭാരതം തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ വിമാനവാഹിനി കപ്പൽ കമ്മീഷൻ ചെയ്യുന്ന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് നടക്കുന്ന വികസനത്തിന്റെ ഭാഗമാണ് ഐഎൻഎസ് വിക്രാന്ത് എന്നും അദ്ദേഹം പറഞ്ഞു.
അമൃതകാലാരംഭത്തിൽ തന്നെ ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്തത് രാജ്യത്തിന്റെ സുരക്ഷയോടുള്ള സർക്കാരിന്റെ നിശ്ചയദാർഢ്യമാണ് പ്രകടമാകുന്നതെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഇന്ത്യയുടെ അഭിമാനത്തിന്റെയും ശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണ് കപ്പൽ.ഇന്ത്യയുടെ ആദ്യ തദ്ദേശീയ കപ്പൽ കമ്മീഷൻ ചെയ്യുന്ന ചരിത്ര ദിനത്തിൽ ഇന്ത്യൻ നാവികസേനയ്‌ക്കും കൊച്ചിൻ ഷിപ്പ്‌യാർഡിനും ഇതിന് പുറകിൽ പ്രവർത്തിച്ചവർക്കും പ്രതിരോധമന്ത്രി നന്ദി അറിയിച്ചു.
സാമ്പത്തിക രംഗത്ത് ഇന്ത്യ അഞ്ച് ട്രില്യൺ രൂപയുടെ നേട്ടം ലക്ഷ്യം വെയ്‌ക്കുന്ന അവസരത്തിൽ ഐഎൻഎസ് വിക്രാന്തിന് കൂടുതൽ സംഭാവനകൾ നൽകാൻ കഴിയും. വ്യാപരങ്ങളിൽ അധികവും കടൽമാർഗമാകുന്നതിനാൽ സമ്പദ് വ്യവസ്ഥയിൽ ബൃഹത്തായ കുതിപ്പ് സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിൻ ഷിപ്പ്‌യാർഡിൽ നടന്ന ചടങ്ങിലാണ് ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്തത്.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ , മുഖ്യമന്ത്രി പിണറായി വിജയൻ, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനൊവാൾ എന്നിവരുടെ സാന്നിധ്യവും ഐഎൻഎസ് വിക്രാന്തിന്റെ കമ്മീഷനിംഗ് ചടങ്ങിലുണ്ടായിരുന്നു.
Comments