ന്യൂഡൽഹി: ഉയർന്ന പദവികളിൽ മോഹമില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കുറിച്ചും പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തേണ്ടതിനെ കുറിച്ചുമാണ് ഇരുവരും ചർച്ച നടത്തിയത്.
പ്രാദേശിക പാർട്ടികളെ ദുർബലപ്പെടുത്താനുള്ള സംഘടിത ശ്രമമാണ് നടക്കുന്നത്. പൊതുതിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനാണ് എന്റെ ശ്രമം. തനിക്ക് അധികാര ഭ്രമമില്ല, എന്നെത്തന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനും ഉദ്ദേശിക്കുന്നില്ല, എന്നായിരുന്നു നിതീഷിന്റെ പ്രതികരണം.
എല്ലാ പ്രതിപക്ഷ നേതാക്കളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് ഡൽഹി സന്ദർശനമെന്നും ഇത് ഒരു പ്രധാന വെല്ലുവിളിയായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ, ജനതാദൾ സെക്യുലർ നേതാവ് എച്ച്ഡി കുമാര സ്വാമി, ശരദ് പവാർ,അഖിലേഷ് യാദവ്, ബിഹാറിലെ ഇടതുപക്ഷ നേതാക്കൾ എന്നിവരെയെല്ലാം സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.2019ൽ പരാജയപ്പെട്ടവരെ പ്രതിപക്ഷ സഖ്യത്തിലേക്ക് ലയിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.















