ന്യൂഡൽഹി: കുത്തബ് മിനാർ സമുച്ചയം നിലനിൽക്കുന്ന ഭൂമി തന്റേതാണെന്ന അവകാശവാദവുമായി കന്വർ മഹേന്ദർ ധ്വജ് പ്രതാപ് സിംഗ് എന്നയാൾ സമർപ്പിച്ച ഹർജി വിധി പറയാൻ മാറ്റി ഡൽഹി സാകേത് കോടതി. ഐക്യ ആഗ്ര പ്രവിശ്യയുടെ അനന്തരാവകാശിയാണ് താനെന്നും, അതിനാൽ കുത്തബ് മിനാറും കൂവത്തുൽ ഇസ്ലാം പള്ളിയും സ്ഥിതി ചെയ്യുന്ന സ്ഥലം തനിക്ക് നൽകണമെന്നുമാണ് മഹേന്ദർ ധ്വജ് പ്രതാപ് സിംഗിന്റെ ആവശ്യം. 1947ന് ശേഷം സർക്കാർ തന്റെ ഭൂമി കയ്യേറിയതാണെന്നും, പ്രിവി കൗൺസിൽ രേഖകൾ തന്റെ പക്കലുണ്ടെന്നും ഇയാൾ കോടതിയിൽ വ്യക്തമാക്കി.
കുത്തബ് മിനാർ സമുച്ചയത്തിനുള്ളിൽ ഹിന്ദുക്കൾക്കും ജൈനമതസ്ഥർക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന ഹർജിയിൽ കോടതിയിൽ വാദം തുടരുകയാണ്. ഇതിനിടെയാണ് ഇടപെടൽ ഹർജിയുമായി കന്വർ മഹേന്ദർ ധ്വജ് പ്രതാപ് സിംഗ് എത്തിയിരിക്കുന്നത്. 102 വർഷങ്ങൾക്ക് ശേഷമാണ് ഹർജിക്കാരൻ അവകാശവാദം ഉന്നയിക്കുന്നതെന്നും, കോടതിയുടെ സമയം നഷ്ടപ്പെടുത്തലും പ്രശസ്തിയോടുള്ള ആർത്തിയുമാണ് ഇയാളുടെ ലക്ഷ്യമെന്നും ഹിന്ദുക്കളുടെ ഭാഗം വാദിക്കുന്ന അഭിഭാഷകൻ അമിത് സച്ച്ദേവ് ചൂണ്ടിക്കാട്ടി. ഹർജി ഭീമമായ പിഴ ചുമത്തി തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം കുത്തബ് മിനാർ ഒരു സ്മാരകമാണെന്നും, ഇതിന് മേൽ ആർക്കും മൗലികമായി അവകാശവാദം ഉന്നയിക്കാൻ സാധിക്കില്ലെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വ്യക്തമാക്കി. കന്വർ മഹേന്ദർ ധ്വജ് പ്രതാപ് സിംഗിന്റെ ഹർജിയിൽ സെപ്റ്റംബർ 17ന് വിധി പറയുമെന്ന് കോടതി അറിയിച്ചു.
Comments