കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകളെ പൊതുമദ്ധ്യത്തിൽ നിന്ന് മാറ്റി നിർത്തുന്നത് അങ്ങേയറ്റം ക്രൂരമാകുന്നു. കാബൂളിൽ ചാവേറാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് രക്തം ദാനം ചെയ്യാൻ സന്നദ്ധരായി എത്തിയ സ്ത്രീകളെ വിലക്കിയതായി റിപ്പോർട്ടുകൾ.
ആശുപത്രികളിൽ രക്തത്തിന്റെ കുറവ് അനുഭവപ്പെട്ടപ്പോൾ രക്തബാങ്കുകളിൽ നേരിട്ടെത്തിയ സ്ത്രീകളെയാണ് താലിബാൻ വിലക്കിയത്. എന്ത് കൊണ്ടാണ് സ്ത്രീകളെ രക്തം ദാനം ചെയ്യുന്നതിൽ നിന്ന് വിലക്കിയത് എന്നതിന് ഭരണകൂടം ഇത് വരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല.രക്തം ദാനം ചെയ്യാനെത്തിയ സ്ത്രീകളെ ഓരോ ഒഴിവുകഴിവ് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.
ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ യഥാർത്ഥ കണക്കും ഭരണകൂടം മറച്ചുവെക്കുന്നതായി പരാതി ഉയരുന്നുണ്ട്. ഇന്നലെ കാബൂളിലെ ചാവേറാക്രമണത്തിൽ 19 പേരല്ല കൊല്ലപ്പെട്ടതെന്ന് സാമൂഹ്യപ്രവർത്തകരടക്കം ചൂണ്ടിക്കാണിക്കുന്നുണ്ട്. വാർത്തകളിൽ വന്നതിനേക്കാൾ ഇരട്ടിയാണ് മരണസംഖ്യ. സാധാരണക്കാരെ രക്ഷിക്കുന്നതിൽ ഭരണകൂടത്തിനുണ്ടായ പരാജയം മറച്ചുവെക്കാനാണ് ഓരോ ആക്രമണത്തിന് ശേഷവും താലിബാൻ മരണസംഖ്യകളിൽ കൃത്രിമം കാണിക്കുന്നതെന്ന് സാമൂഹ്യപ്രവർത്തകർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം കാബൂളിലെ ദസ്‌തെ എ ബർബചിയിലെ കാജ് വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ചാവേറാക്രമണമുണ്ടായത്. 19 പേർ മരിക്കുകയും 30 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തുവെന്നാണ് താലിബാൻ പുറത്തുവിട്ട വിവരം. ആക്രമണം നടന്ന് ഒരു ദിവസമാകുമ്പോഴും ഇതുവരെയും ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
















Comments