ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ 35 ഇടങ്ങളിൽ മിന്നൽ റെയ്ഡുമായി ഇ ഡി. ഡൽഹി,പഞ്ചാബ്,ഹൈദരാബാദ്, എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. ഇഡിയുടെ റെയ്ഡിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി.മനീഷ് സിസോദിയയ്‌ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥർ 24 മണിക്കൂറും പ്രവർത്തിക്കുന്നുവെന്ന് കെജ്രിവാൾ കുറ്റപ്പെടുത്തി.
മദ്യ കുംഭകോണക്കേസിൽ ഇതുവരെ 103ലധികം റെയ്ഡുകൾ നടത്തിയിരുന്നു. കേസിൽ മദ്യ വ്യവസായിയും മദ്യനിർമ്മാണ കമ്പനിയായ ഇൻഡോസ്പിരിറ്റിന്റെ മാനേജിംഗ് ഡയറക്ടറുമായ സമീർ മഹേന്ദ്രുവിനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഡൽഹി എക്സൈസ് നയം 2021-22 നടപ്പാക്കിയതിലെ ക്രമക്കേടുകളെ കുറിച്ച് സിബിഐ അന്വേഷണത്തിന് ലഫ്റ്റനെന്റ് ഗവർണർ ശുപാർശ ചെയ്തതിന് പിന്നാലെയാണ് മദ്യകുംഭകോണം ഉയർന്നു വരുന്നത്.
11 എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഡൽഹി സർക്കാർ ഉദ്യോഗസ്ഥരെയും പ്രതികളാക്കിയിരുന്നു.പിന്നാലെ മദ്യനയം ഡൽഹി സർക്കാർ പിൻവലിച്ചിരുന്നു. വാങ്ങുന്നവരെ ആകർഷിക്കാൻ ചില്ലറ വ്യാപാരികൾക്ക് വലിയ കിഴിവുകൾ വാഗ്ദാനം ചെയ്യുന്ന നയത്തിൽ വൻ അഴിമതിയാണെന്നാണ് ബിജെപിയുടെ വിമർശനം.
















Comments