കൊച്ചി; കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശശി തരൂരിനെ പിന്തുണച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. എന്തുകൊണ്ട് തരൂർ എന്ന പേരിൽ ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് ജോയ് മാത്യു ശശി തരൂരിനുളള പിന്തുണ വ്യക്തമാക്കുന്നത്. ഞാനൊരു കോൺഗ്രസ്സുകാരനല്ല, ആയിരുന്നിട്ടുമില്ല എന്ന് പറഞ്ഞാണ് ലേഖനം തുടങ്ങുന്നത്.
കടൽക്കിഴവന്മാർ നിയന്ത്രിക്കുന്ന ഒരു പായ്‌ക്കപ്പലായിരുന്ന കേരളത്തിലെ കോൺഗസ്സിന് ഇടക്കാലത്ത് ജീവൻ വെച്ചത് നേതൃത്വമാറ്റങ്ങളോടെയാണ്. എന്നാൽ കോൺഗ്രസ് ദേശീയ അധ്യക്ഷ പദവിക്കുവേണ്ടിയുള്ള മത്സരത്തിൽ ശശി തരൂരിനെപ്പോലൊരു സ്ഥാനാർത്ഥിയെ പിന്തുണക്കാതിരിക്കുന്നതിലെ ഇവരുടെ അനൗചിത്യം മനസ്സിലാകുന്നില്ലെന്ന് ജോയ് മാത്യു കുറിച്ചു. എതിർ സ്ഥാനാർഥി മല്ലികാർജ്ജുൻ ഖാർഗേ മോശക്കാരനോ നേതൃപാടവം ഇല്ലാത്തയാളോ അല്ല. പക്ഷെ ഹൈക്കമാന്റ് എന്ന അവസാന വാക്കിൽ തീരുന്ന പാർട്ടി ജാനാധിപത്യത്തിന്റെ ബലിയാടായി ശശി തരൂർ മാറുന്നതോടെ കോൺഗ്രസ്സിന് ആധുനികനായ മികച്ച ഒരു നേതാവിനെയാണ് നഷ്ടമാവുകയെന്നും ജോയ് മാത്യു അഭിപ്രായപ്പെടുന്നു.
രാഹുൽ ഗാന്ധിയുടെ അക്ഷീണ പരിശ്രമങ്ങൾ കോൺഗ്രസ്സിനെ വീണ്ടും യൗവ്വന യുക്തമാക്കുന്ന തരത്തിലാണ്. ഒപ്പം ശശിതരൂരിനെപ്പോലെയുള്ള ഒരു സ്റ്റേറ്റ്‌സ്മാനെ നേതൃത്വത്തിൽ കൊണ്ടുവരുന്നതോടെ കോൺഗ്രസ്സിനെ നവീകരിക്കാനുള്ള ഒരു പ്രക്രിയയ്‌ക്കായിരിക്കും അത് ആരംഭം കുറിക്കുകയെന്ന് ജോയ് മാത്യു പറയുന്നു.
എഴുത്തിലും ചിന്തകളിലും പോപ്പുലാരിറ്റിയിലും ശശി തരൂരിനെ ഒരു നെഹ്റുവിയൻ പിന്തുടർച്ചയായി കാണാമെങ്കിൽ കൊട്ടാരത്തിലെ ഉപജാപകസംഘത്തുടർച്ചയായിട്ടാണ് കേരളത്തിലെ നേതാക്കൾ പിന്തുണക്കുന്ന ഖാർഗയെ കാണാനാവൂ. കേരളത്തിലെ ഗ്രൂപ്പ് കളിയുടെ ഉസ്താദുമാർക്ക് ശശി തരൂർ അസ്വീകാര്യനാകുന്നത് എന്തുകൊണ്ടായിരിക്കാം എന്ന് മനസ്സിലായിട്ടില്ല. ഈ കാലത്തിനും അതിനപ്പുറത്തേക്കും നോക്കുന്നതായിരിക്കണം പ്രസ്ഥാനങ്ങളുടെ കണ്ണുകളെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
Comments